വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എ-യിലെ മത്സരത്തില്‍ പാകിസ്ഥാന്‍ വനിതകളെ തോല്‍പ്പിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ 7 വിക്കറ്റ് കൈയിലിരിക്കേ അനായാസ ജയം നേടി.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 109 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം കൈപ്പിടിയിലെത്തിച്ചത്. 31 പന്തില്‍ 9 ഫോറുകളുമായി സ്മൃതി 45 റണ്‍സ് നേടി. ഷഫാലി വര്‍മ 29 പന്തില്‍നിന്ന് 40 റണ്‍സ് നേടി. ഒരു സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് ഷഫാലിയുടെ ഇന്നിങ്‌സ്.
ഷഫാലിയും സ്മൃതിയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.മൂന്ന് വിക്കറ്റുകള്‍ നേടിയ ദീപ്തി ശര്‍മയും രണ്ട് വീതം വിക്കറ്റുകളുമായി ശ്രേയങ്ക പാട്ടീലും പൂജ വസ്ത്രകാറും രേണുക സിങ്ങും ചേര്‍ന്നാണ് നേരത്തേ പാകിസ്ഥാനെ ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഒതുക്കിയത്.
സിദ്ര അമീന്‍ (35 പന്തില്‍ 25), ഫാത്തിമ സന (16 പന്തില്‍ 22), തൂബ ഹസന്‍ (19 പന്തില്‍ 22), വിക്കറ്റ് കീപ്പര്‍ മുനീബ അലി (11 പന്തില്‍ 11) എന്നിവര്‍ മാത്രമേ പാക് നിരയില്‍ രണ്ടക്കം കടന്നുള്ളൂ.ഇന്ത്യക്കായി നാലോവറില്‍ 20 റണ്‍സ് വഴങ്ങി ദീപ്തി ശർമ മൂന്ന് വിക്കറ്റ് നേടി.
ഇതോടെ ദീപ്തി ശര്‍മ നേടിയ അന്താരാഷ്ട്ര വിക്കറ്റുകളുടെ എണ്ണം 250 ആയി. രേണുക സിങ് നാലോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 3.2 ഓവറില്‍ 14 റണ്‍സ് വിട്ടുനല്‍കിയാണ് ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് നേടിയത്.