തീർഥാടന ടൂറിസം സർക്യൂട്ട് മനസ്സിലുണ്ടെന്ന് സുരേഷ് ഗോപി.

0
62

തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് തൃശൂരിലെ ലൂർദ് മാതാവിൻ്റെ പള്ളിവരെ നീളുന്ന തീർഥാടന ടൂറിസം സർക്യൂട്ട് മനസ്സിലുണ്ടെന്ന് കേന്ദ്ര ടൂറിസം – പെട്രോളിയം മന്ത്രി സുരേഷ് ഗോപി. നാഗപട്ടണം, വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, കാലടി, മലയാറ്റൂർ, ഭരണങ്ങാനം, കൊടുങ്ങല്ലൂർ വഴി തൃശൂരിലെ ലൂർദ് പള്ളിയിലെത്തുന്ന തരത്തിലുള്ള തീർഥാടന ടൂറിസം സർക്യൂട്ടാണ് ആലോചനയിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു.കൊച്ചിയിലെ ജൂതപ്പള്ളിയെ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ട്.

ടൂറിസം സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കും. ഗുരുവായൂരിനെ വേറെ തന്നെ കാണേണ്ടതുണ്ട്. മെട്രോ കോയമ്പത്തൂരിലേക്ക് നീട്ടും എന്നല്ല, അതിനായി ശ്രമം നടത്തുമെന്നാണ് പറഞ്ഞത്. പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിർദേശമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കേരളത്തിൽ അഞ്ചുവർഷത്തിനകം എയിംസ് സാധ്യമാക്കും, പക്ഷെ പ്രവർത്തിച്ചു തുടങ്ങാൻ സ്വാഭാവികമായും സമയമെടുക്കും. എയിംസിനായി പ്രത്യേക പ്രദേശമല്ല, കേരളമാണ് കാണുന്നത്. തനതായ ടൂറിസം പദ്ധതികളാണ് കേരളത്തിന് ആവശ്യം. ഹരിത പദ്ധതികളായിരിക്കണം അവയെല്ലാം. കണ്ടൽവനവും കായലും തൊട്ടുപോകരുത്. നാടിൻ്റെ വികസനത്തിൻ്റെ ഭാഗമായുള്ള നിക്ഷേപങ്ങളൊരുക്കാൻ ഒരാൾക്ക് മാത്രമായി സാധിക്കില്ലെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.ഗെയിൽ പാചകവാതക പൈപ്പ് ലൈൻ കേരളമാകെ പൂർത്തിയാക്കും. ഭൂമി ലഭിച്ചാൽ റെയിൽവേ ട്രാക്കുകൾ കൂട്ടും.

ഭാരത് അരി വിതരണത്തിൽ സംസ്ഥാനത്ത് പല സ്ഥലത്തും സാങ്കേതിക തടസ്സം സൃഷ്ടിക്കുന്നതായി അറിഞ്ഞു. ഈ പ്രശ്നം പരിഹരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ ജനപ്രതിനിധിയെന്ന നിലയിലുള്ള വികസന ചിന്തകളും പദ്ധതികളും പങ്കുവെക്കുന്നതിനിടെയാണ് മനസ്സിലുള്ള പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി സൂചന നൽകിയത്.സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് തൃശൂർ മേയർ എംകെ വർഗീസ് പറഞ്ഞു.

സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. അതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവർത്തനങ്ങൾ നടത്താതിരിക്കാനാകില്ല. തൻറെ ആദർശവും സുരേഷ് ഗോപിയുടെ ആദർശവും വേറെയാണ്. ബിജെപിയിലേക്ക് പോകുമെന്ന് വാർത്തകൾ തീർത്തും തെറ്റാണ്. ഞാൻ ഇടതുപക്ഷത്തിന്റെ കൂടെയാണ് ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുന്നത്. രാഷ്ട്രീയമായ പ്രശ്നങ്ങളുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അത് നാടിന് ദോഷം ചെയ്യുമെന്ന് മേയർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here