കടമെടുത്ത 1500 കോടി രൂപയിൽ നിന്നാണ് ക്ഷേമപെൻഷൻ തുക വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 26 മുതൽ വിതരണംചെയ്യും.
ജൂൺ ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ നിലവിൽ കുടിശ്ശികയാണ്. എല്ലാമാസവും പെൻഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് തീരുമാനം. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും. ഈ വർഷം ഡിസംബർവരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.
സിപിഐഎം സംസ്ഥാന സമിതിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകനത്തിൽ പെൻഷൻ മുടങ്ങിയത് സർക്കാരിന് തിരിച്ചടിയായെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ വിതരണം പൂർവ സ്ഥിതിയിലേയ്ക്ക് എത്തിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.