മന്ത്രി കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക.
ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം കെ രാധാകൃഷ്ണൻ സമർപ്പിച്ച രാജി ഗവർണർ അംഗീകരിച്ചു. ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ചരിത്രപരമായ തീരുമാനത്തിൽ ഒപ്പിട്ടാണ് അദ്ദേഹം പടിയിറങ്ങിയത്. പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനാണ് ഉത്തരവ്.
ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വെച്ചതിന് ശേഷണമാണ് പട്ടികജാതി-പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം രാധാകൃഷ്ണന്‍ രാജി വെച്ചത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. ഈ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതാണ് എന്നും അതിനാലാണ് പേര് മാറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു.