രാഷ്ട്രീയത്തിൽ താത്പര്യമില്ല. സംഗീതത്തോട് മാത്രമാണ് താത്പര്യം. ഇതിനുപിന്നിലുള്ള രാഷ്ട്രീയം, പിടിവലികൾ, ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല.
സിനിമയിൽ വന്നിട്ട് 28 വർഷങ്ങളായി. രണ്ടുവർഷംകൂടി കഴിയുമ്പോൾ സംഗീതത്തിന്റെ 30 വർഷത്തേക്കുറിച്ച് സംസാരിക്കാൻ പത്രപ്രവർത്തക യൂണിയൻ ഇടംതരട്ടേയെന്ന് ആഗ്രഹിക്കുന്നു.
28 വർഷവും കടന്ന് മുന്നോട്ടുപോകുന്നെങ്കിൽ അത് നമ്മൾ ഇത്തരത്തിലുള്ള നെഗറ്റീവായ കാര്യങ്ങൾക്ക് വിലകൊടുക്കാത്തതുകൊണ്ടാണ്. സംഗീതമെന്നാൽ പോസിറ്റിവിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് എം. ജയചന്ദ്രന്റെ പ്രതികരണം.
അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. പക്ഷേ, ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കുമെന്നും ജയചന്ദ്രൻ പറഞ്ഞു.
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് എം. ജയചന്ദ്രനാണ്. ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയായിരുന്നു ചിത്രങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിലെ മയിൽപ്പീലി ഇളകുന്ന കണ്ണാ എന്ന ഗാനം ആലപിച്ചതിന് മൃദുല വാര്യർ മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.