ഗോവ: ഇന്ധനം തീർന്ന കടലില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ഭാരതീയ തീരദേശ സേന. ഞായറാഴ്‌ച്ച വൈകീട്ടോടെയാണ് സംഭവം.
പനാജിയില്‍ നിന്ന് പുറപ്പെട്ട “നെരൂള്‍ പാരഡൈസ് ” എന്ന ടൂറിസ്ററ് ബോട്ടാണ് ഇന്ധനം തീർന്നതിനെ തുടർന്ന് മോർമുഗാവോ ഹാർബറിനനടുത്തുള്ള കടലില്‍ കുടുങ്ങി കിടന്നത്. ഈ ബോട്ടില്‍ 24 യാത്രക്കാരും 2 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഓരോ നിമിഷവും വൻ തിരമാലകളെയും പരുക്കൻ കാലാവസ്‌ഥയെയും അതിജീവിക്കുകയായിരുന്നു ടൂറിസ്ററ് ബോട്ട്. ഈ സമയത്താണ് തീരദേശസേനയുടെ കടന്നുവരവ്.
പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയില്‍ “നെരൂള്‍ പാരഡൈസ്” പെട്ടതോടെയാണ് വൻ ദുരന്തം ഒഴിവായത്. തുടർന്ന് തീരദേശസേനയുടെ C-148 എന്ന ബോട്ടിന്റെ സഹായത്തോടെ “നെരൂള്‍ പാരഡൈസ്” ലെ 24 യാത്രക്കാരെയും 2 ജീവനക്കാരെയും സുരക്ഷിത സ്‌ഥാനത്ത് എത്തിക്കുകയായിരുന്നു.
തീരദേശസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തമാണ്.