പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഒന്‍പത് റണ്‍സ് വിജയം.

0
73

193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് സ്വന്തം തട്ടകത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു മുംബൈയുടെ ജയം.

പഞ്ചാബിന്റെ മുന്‍നിര തകര്‍ന്നപ്പോഴേ മുംബൈ വലിയ വിജയം നേടുമെന്നായിരുന്നു കരുതിയത്. സാം കറന്‍(6) പ്രഭ്‌സിമ്രാന്‍ സിംഗ്(0) റൈലി റൂസോ(1) ലിയാം ലിവിംഗ്‌സ്റ്റണ്‍(1) എന്നിവരെ നഷ്ടപ്പെട്ട് നാലിന് 14 എന്ന നിലയിലായിരുന്നു പഞ്ചാബ്. ഹര്‍പ്രീത് സിംഗ്(13) കൂടി പുറത്തായതോടെ അഞ്ചിന് 49 എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ പിന്നീടാണ് പഞ്ചാബ് പൊരുതാന്‍ തുടങ്ങിയത്.

ജിതേഷ് ശര്‍മ(9) കൂടി പുറത്തായതോടെ ശശാങ്ക് സിംഗ്(41) അശുതോഷ് ശര്‍മ(61) എന്നിവര്‍ കളി മാറ്റി മറിക്കുകയായിരുന്നു. ശശാങ്കാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 25 പന്തില്‍ 41 റണ്‍സടിച്ച ശശാങ്ക് മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും പറത്തി. അശുതോഷാണ് മത്സരത്തില്‍ മുംബൈയെ ഞെട്ടിച്ചത്. 28 പന്തിലാണ് താരം 61 റണ്‍സടിച്ചത്. ഏഴ് സിക്‌സറും രണ്ട് ബൗണ്ടറികളും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

അനായാസം സിക്‌സറടിക്കുന്ന അശുതോഷിനെയാണ് മത്സരത്തില്‍ കണ്ടത്. ഹര്‍പ്രീത് ബ്രാര്‍(21) മികച്ച പിന്തുണ നല്‍കിയതോടെ 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. എന്നാല്‍ വിക്കറ്റുകള്‍ കൈവശം ഇല്ലാതിരുന്നതാണ് തോല്‍വിക്ക് കാരണായത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയത്.

നേരത്തെ ടോസ് നേടിയ പഞ്ചാബ് സ്വന്തം തട്ടകത്തില്‍ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല മുംബൈക്ക് ലഭിച്ചത്. ഇഷാന്‍ കിഷന്‍(8) ഗേത്തില്‍ പുറത്താവുകയായിരുന്നു. പിന്നീട് രോഹിത് ശര്‍മ(36)യും സൂര്യകുമാര്‍ യാദവും(78) ചേര്‍ന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും പഞ്ചാബ് ബൗളര്‍മാരെ ആക്രമിച്ചാണ് കളിച്ചത്.

25 പന്തില്‍ 3 സിക്‌സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. സൂര്യകുമാര്‍ യാദവ് 53 പന്തിലാണ് 78 റണ്‍സടിച്ചത്. ഏഴ് ഫോറും മൂന്ന് സിക്‌സറുമാണ് താരം അടിച്ചത്. തിലക് വര്‍മയാണ് പിന്നീട് കാര്യമായി തിളങ്ങിയ ബാറ്റ്‌സ്മാന്‍. 18 പന്തില്‍ 34 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 2 വീതം സിക്‌സറുകളും ബൗണ്ടറികളും താരം അടിച്ചു. ഹര്‍ദിക് പാണ്ഡ്യ(10) ടിം ഡേവിഡ്(14) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here