പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ 14 അംഗ കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം സെപ്റ്റംബർ 13 ന് ദേശീയ തലസ്ഥാനത്ത് നടക്കും. എൻസിപി നേതാവ് ശരദ് പവാറിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ സഖ്യത്തിന്റെ തന്ത്രങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ ഒറ്റക്കെട്ടായി നേരിടാനാണ് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) രൂപീകരിച്ചത്. മുംബൈയിൽ നടന്ന ‘ഇന്ത്യ’യുടെ അവസാന യോഗത്തിൽ, ബ്ലോക്കിന്റെ തുടർ പരിപാടികൾക്കായി 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന തീരുമാനമെടുക്കുന്ന ബോഡിയായി ഏകോപന സമിതി പ്രവർത്തിക്കും.
അതേസമയം ഏകോപന സമിതിയുടെ ആദ്യ യോഗത്തിന്റെ അന്നുതന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്ക് സമൻസ് അയച്ചതായി കോ-ഓർഡിനേഷൻ കമ്മിറ്റി അംഗവും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി ആരോപിച്ചു.
“ഇന്ത്യയുടെ ഏകോപന സമിതിയുടെ ആദ്യ യോഗം സെപ്റ്റംബർ 13-ന് ഡൽഹിയിലാണ്, അതിൽ ഞാൻ അംഗമാണ്. പക്ഷേ, അതേ ദിവസം തന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്ക് അറിയിപ്പ് നൽകി! ആശ്ചര്യപ്പെടാതിരിക്കാൻ കഴിയില്ല. 56 ഇഞ്ച് നെഞ്ച് മോഡലിന്റെ ഭീരുത്വവും ,”- ബാനർജി എക്‌സിൽ പോസ്റ്റ് ചെയ്തു.
പവാറിനും ബാനർജിക്കും പുറമെ കോൺഗ്രസിലെ കെസി വേണുഗോപാൽ, ടിആർ ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം), സഞ്ജയ് റാവത്ത് (ശിവസേന-യുബിടി), തേജസ്വി യാദവ് (ആർജെഡി), രാഘവ് ചദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്‌പി), ജെഡിയുവിന്റെ ലാലൻ സിംഗ്), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി), എന്നിവരും ഏകോപന സമിതിയിലുണ്ട്.