തൃശ്ശൂർ: കലാലയങ്ങളില്‍ കർശന നിയന്ത്രണങ്ങളോടെ പുറമേനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ നടത്താമെന്ന് പുതിയ മാർഗനിർദേശം.
കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാർശകള്‍ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
പ്രതിഫലം നല്‍കേണ്ട കലാപരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. എന്നാല്‍, അഞ്ചുദിവസംമുമ്ബ് വിശദവിവരങ്ങള്‍ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം. പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇൻസ്റ്റിറ്റ്യൂഷണല്‍ റിസ്‌ക് മാനേജ്‌മെൻ്റ് കമ്മിറ്റികള്‍ ഉണ്ടാക്കണം.
200 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതിവേണം. അധ്യാപകരുടെ മേല്‍നോട്ടവും പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സംവിധാനമുള്ള മെഡിക്കല്‍ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.
കോളേജ് യൂണിയൻ ഓഫീസിന്റെ പ്രവർത്തനം അധ്യയനദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ആറുമണിവരെയാക്കി. വിശേഷാവസരങ്ങളില്‍ സ്ഥാപനമേധാവിയുടെ അനുമതിയോടെ ഇത് രാത്രി ഒൻപതുമണിവരെയാക്കാം. കാമ്ബസിന്റെയും ഹോസ്റ്റലുകളുടെയും സുരക്ഷാച്ചുമതല പരമാവധി വിമുക്തഭടന്മാരെ ഏല്‍പ്പിക്കണമെന്നും നിർദേശിക്കുന്നു.