‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവ്.

0
68

അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവ്. ഏഴു കോടി മുടക്കിയിട്ട് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്നാണ് പരാതി.ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

ചിത്രത്തിന്റെ നിര്‍മാണത്തിന് 7 കോടി മുതല്‍ മുടക്കിയെന്നാണു സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മ്മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കു കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹാജരായി.

മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here