ജൊഹാനസ്ബർഗ്: തോക്കുമായെത്തിയ അക്രമകാരികള്‍ ദക്ഷിണാഫ്രിക്കൻ ഫുട്ബോള്‍ താരത്തെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം താരം സഞ്ചരിച്ചിരുന്ന കാർ തട്ടിക്കൊണ്ടു പോയി.
കൈസർ ചീഫ് ക്ലബിന്റെ പ്രതിരോധ താരമായ 24 വയസ്സുകാരനായ ലൂക്ക് ഫ്ലർസാണ് കൊല്ലപ്പെട്ടത്. ജൊഹാനസ്ബർഗിലെ ഫ്‌ളോറിയിലിലുള്ള പെട്രോള്‍ സ്റ്റേഷനിലായിരുന്നു സംഭവം.
അക്രമകാരികള്‍ കാർ തടഞ്ഞു വെടി വെച്ചു കൊല്ലുകയായിരുന്നു. അതിന് ശേഷം താരത്തെ വലിച്ചു പുറത്തേക്കിട്ട് കാറുമായി പോവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാരകമായ ഹൈജാക്കിംഗിന് ഇരയായ ആയിരക്കണക്കിന് ആളുകളില്‍ ഏറ്റവും പുതിയ ആളാണ് ഫ്ലെർസ്.
കഴിഞ്ഞ സീസണിലാണ് ഫ്ലർസ് കൈസർ ക്ലബ്ബിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ദേശീയ ലീഗില്‍ 12 തവണ കിരീടം ചൂടിയ ടീം കൂടിയാണ് കൈസർ. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 23 ദേശീയ ടീമിലും അംഗമായിരുന്നു ഫ്ലർസ് . ടോക്കിയോ ഒളിമ്ബിക്സിലും രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞു. അന്തരാഷ്ട്ര അരങ്ങേറ്റത്തിന് ഒരുങ്ങവേയാണ് ദാരുണാന്ത്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.