സംസ്ഥാനത്ത് ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന് മേജർ രവി.

0
62

എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ രവി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. സംസ്ഥാനത്ത് ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും മേജർ രവി  പറഞ്ഞു.

താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകും. 7 സീറ്റുകളിൽ ബിജെപി ജയിക്കും. കേൾക്കുന്നർ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറിൽ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.

എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി. മേജർ രവി സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം കെ എസ് രാധാകൃഷ്ണനെ തിരഞ്ഞെടുക്കുകയായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.

നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്. ഇന്ന് ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ്‌ ഗാസ്യാബാദിൽ നിന്നും ജിതിൻ പ്രസാദ പീലിബിത്തിൽ നിന്നും ജനവിധി തേടും. ജാർഖണ്ഡിലെ ധൂംകയിൽ സിത സോറൻ, സമ്പൽപുരിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, തിരുപ്പതിയിൽ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാർത്ഥികളാണ്. അഞ്ചാംഘട്ടത്തിൽ 111 സ്ഥാനാർഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here