ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയുക.
2019 ആഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020 ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദം കേട്ട സുപ്രീംകോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതിക്ക് മുന്നിൽ എത്തിയത്.
ഈ ഹർജികളിലെ വിധി കേന്ദ്ര സർക്കാരിന് ഏറെ നിർണ്ണായകമായിരിക്കും. നാഷണൽ കോൺഫറൻസ്, ജമ്മുകശ്മീർ പിഡിപി എന്നീ പാർട്ടികൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയുന്നത്.അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുത സുപ്രീം കോടതി പരിശോധിച്ചു.
വാദങ്ങളിൽ കോടതിയെ സഹായിക്കാൻ രണ്ട് അഭിഭാഷകരെയും നിയമിച്ചിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മുകശ്‌മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരുന്നെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയതെന്നും എന്നാൽ ഈ പ്രത്യേക അനുച്ഛേദം 75 വർഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.
ജമ്മുകശ്‌മീരിന് പുറമേ ഇന്ത്യൻ യൂണിയനിൽ ലയിച്ച മറ്റ് നാട്ടുരാജ്യങ്ങൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. ഇതൊക്ക പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി.ഇതിനിടയിൽ സുപ്രീംകോടതി വിധി ഇനി എന്താണേലും എല്ലാവരും ഉൾക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടു.
വിധി തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നും ബിജെപി കശ്മീർ ജനതയുടെ അവകാശങ്ങൾ അടിച്ചമർത്തുന്നത് ഇതോടെ തീരുമെന്നും തങ്ങളുടെ പല നേതാക്കളെയും പോലീസ് കസ്റ്റടിയിലാണെന്നും ഇത് ജനാധിപത്യ ധ്വംസനമാണെന്നും ജമ്മുകശ്മീർ മുഖ്യമന്തി ഒമർ അബ്ദുള്ള പറഞ്ഞു.
അതുപോലെ അജണ്ടകൾ മുൻനിർത്തിയുള്ള ബിജെപിയുടെ നടപടി എടുത്തുകളയുന്ന ദിനമായിരിക്കും ഇന്നെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുക്തിയും പറഞ്ഞു. കശ്മീർ ജനതയുടെ വർത്തമാന കാലത്തും ഭാവിയിലും ഉപകരിക്കുന്നതായിരിക്കും കോടതിവിധിയെന്ന് ഗുലാംനബി ആസാദും പ്രതികരിച്ചിരുന്നു.