ഇന്ത്യ ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു ‘ധർമശാല’ അല്ലെന്ന് സുപ്രീം കോടതി. ഒരു ശ്രീലങ്കൻ തമിഴ് പൗരനെ തടങ്കലിൽ വയ്ക്കുന്നതിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. “ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? 140 കോടിയുമായി നമ്മൾ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമശാലയല്ല ഇത്,” ബെഞ്ചിന്റെ അധ്യക്ഷനായ ജഡ്ജി ജസ്റ്റിസ് ദിപാങ്കർ ദത്ത നിരീക്ഷിച്ചു.
യുഎപിഎ കേസിൽ ശിക്ഷിക്കപ്പെട്ട 7 വർഷത്തെ തടവ് കഴിഞ്ഞാലുടൻ ഹർജിക്കാരൻ ഇന്ത്യ വിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അടക്കമുള്ള ബെഞ്ച് പരിഗണിക്കുകയായിരുന്നു. വിസയിൽ ഇവിടെയെത്തിയ ശ്രീലങ്കൻ തമിഴനാണ് താനെന്നും സ്വന്തം നാട്ടിൽ ജീവന് ഭീഷണിയുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഒരു നാടുകടത്തൽ നടപടിക്രമവുമില്ലാതെ മൂന്ന് വർഷത്തോളം ഹർജിക്കാരൻ തടങ്കലിൽ കഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, “ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം?” ജസ്റ്റിസ് ദത്ത ചോദിച്ചു. ഹർജിക്കാരൻ ഒരു അഭയാർത്ഥിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഇവിടെ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ ആവർത്തിച്ചു. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി ഹർജിക്കാരന്റെ സ്വാതന്ത്ര്യം എടുത്തുകളഞ്ഞതിനാൽ ആർട്ടിക്കിൾ 21 ന്റെ ലംഘനമില്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു.
ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള മൗലികാവകാശം പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്ന് ജസ്റ്റിസ് ദത്ത കൂട്ടിച്ചേർത്തു.”മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുക.”- ഹർജിക്കാരൻ തന്റെ രാജ്യത്ത് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, ജസ്റ്റിസ് ദത്ത പറഞ്ഞു, അടുത്തിടെ, റോഹിംഗ്യൻ അഭയാർത്ഥികളെ നാടുകടത്തുന്നതിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2015ൽ, ഹർജിക്കാരനെയും മറ്റ് രണ്ട് പേരെയും എൽടിടിഇ അംഗങ്ങളാണെന്ന് സംശയിച്ച് ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2018 ൽ, യുഎപിഎയുടെ സെക്ഷൻ 10 പ്രകാരമുള്ള കുറ്റത്തിന് വിചാരണ കോടതി ഹർജിക്കാരനെ ശിക്ഷിക്കുകയും 10 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2022ൽ മദ്രാസ് ഹൈക്കോടതി ശിക്ഷാ കാലാവധി 7 വർഷമായി കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞ ഉടൻ തന്നെ അദ്ദേഹം ഇന്ത്യ വിടണമെന്നും ഇന്ത്യ വിടുന്നതുവരെ അഭയാർത്ഥി ക്യാമ്പിൽ തുടരണമെന്നും നിർദ്ദേശിച്ചു.2009-ൽ എൽടിടിഇയുടെ മുൻ അംഗമായി ശ്രീലങ്കൻ യുദ്ധത്തിൽ പങ്കെടുത്തതിനാൽ, ശ്രീലങ്കയിൽ കരമ്പട്ടികയിൽപ്പെടുത്തിയിരിക്കുകയാണന്ന് ഹർജിക്കാരൻ പറഞ്ഞു. അതിനാൽ, അവിടേക്ക് തിരിച്ചയച്ചാൽ അറസ്റ്റും പീഡനവും നേരിടേണ്ടിവരും. ഭാര്യ നിരവധി രോഗങ്ങളാൽ വലയുന്നുണ്ടെന്നും മകന് ജന്മനാ ഹൃദ്രോഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരായ ആർ സുധാകരൻ, എസ് പ്രഭു രാമസുബ്രഹ്മണ്യൻ, വൈരവൺ എന്നിവരാണ് ഹർജിക്കാരനെ പ്രതിനിധീകരിച്ചത്.