മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ് നീട്ടാനാണ് സമയം ചോദിച്ചിരിക്കുന്നത്. നിലവിൽ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സംസ്ഥാനത്തിന് നൽകിയ സമയപരിധി മാർച്ച് 31 ആണ്. ഇതിൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 30 വരെയെങ്കിലും സമയപരിധി വേണമെന്നാണ് ആവശ്യം.
എന്നാൽ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിക്രമം വേഗം പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിലപാട്. നടപടി വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട് കേരളത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്. മസ്റ്ററിങ്ങ് നടത്തുന്ന സെർവറിലെ തകരാർ മൂലം കഴിഞ്ഞയാഴ്ച ആരംഭിച്ച റേഷൻ മസ്റ്ററിംഗ് നിർത്തിവെച്ചിരുന്നു.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനും ഐടി മിഷനുമാണ് റേഷൻ മസ്റ്ററിങ്ങിൻറെ സാങ്കേതിക നടപടിക്രമങ്ങളുടെ ഉത്തരവാദിത്തം. പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് വരുന്നത് വരെ മസ്റ്ററിംഗ് വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സെർവർ തകരാറിന് പരിഹാരമായി പുതിയർ സെർവ്വർ വാങ്ങാൻ ധാരണയായിട്ടുണ്ട്. ഇതിനായി 3.54 ലക്ഷമാണ് ധന വകുപ്പ് സിവിൽ സപ്ലൈസിന് അനുവദിച്ചത്. ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്ന ഇപ്പോഴുള്ള സെർവർ കൂടാതെ ഒരു സെർവർ കൂടി ഉൾപ്പെടുത്തുന്നതോടെ ഒരു സെർവ്വറിൽ മാത്രം വരുന്ന ലോഡ് ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്.21.5 ലക്ഷം പേർക്ക് മാത്രമാണ് ഇതുവരെ റേഷൻ മസ്റ്ററിംഗ് നടത്തിയത്. സംസ്ഥാനത്ത് ആകെ 40 ലക്ഷം മഞ്ഞ, പിങ്ക് കാർഡ് ഉടമകളാണുള്ളത്. വലിയൊരു വിഭാഗം ജനം ഇപ്പോഴും റേഷൻ മസ്റ്ററിങ്ങിനായി കാത്തിരിക്കുകയാണ്. അതിനിടയിൽ പലയിടത്തും ഇ-പോസ് മെഷീൻ കൂടി പണിമുടക്കിയതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും അവതാളത്തിലായിരുന്നു. നിർത്തിവെച്ച റേഷൻ വിതരണം മന്ത്രി ജി ആർ അനിലിൻറെ നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് വീണ്ടും ആരംഭിച്ചിട്ടുണ്ട്.