ബോക്സ് ഓഫീസിൽ കളക്ഷനില്‍ അപൂർവ നേട്ടത്തിൽ മഞ്ഞുമ്മല്‍ ബോയ്‍സ്.

0
57

മലയാളത്തില്‍ നിന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ പുതു ചരിത്രം രചിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. വമ്പൻമാരെയും ഞെട്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‍സ് കോടിക്കിലുക്കത്തിന്റെ പുത്തൻ നേട്ടങ്ങളിലേക്ക് അതിവേഗം കുതിക്കുന്നത്. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 150 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇനി മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ആഗോള ബോക്സ് ഓഫീസിലെ കളക്ഷന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നിലുള്ളു.

ആഗോള ബോക്സ് ഓഫീസില്‍ 175 കോടിയില്‍ അധികം നേടിയ 2018 ആണ് ഇനി മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നിലുള്ളത്. ഇങ്ങനെ പോയാല്‍ വൈകാതെ 2018ന്റെ കളക്ഷൻ റിക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്‍സ് മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയുള്ള അതിജീവന കഥയാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റേത് എന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്‍ടപ്പെടുത്തുന്ന ഒന്നായി മാറുന്നു എന്നാണ് അഭിപ്രായങ്ങള്‍. 2024ല്‍ തമിഴ്‍നാട് ബോക്സ് ഓഫീസ്  കളക്ഷനിലും ഞെട്ടിക്കുന്ന പ്രകടനമാണ് മഞ്ഞുമ്മല്‍ ബോയ്‍സ് നടത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളുടെ സിനിമാ ആവിഷ്‍കാരം എന്ന നിലയില്‍ വിശ്വാസ്യതയോടെയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സ് ഒരുക്കിയിരിക്കുന്നത്. ഗുണ ഗുഹയില്‍ അകപ്പെട്ടവരെ സുഹൃത്തുക്കള്‍ തന്നെ രക്ഷിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമയുടെ കാതല്‍. പേടിയും ആകാംക്ഷയും സങ്കടവുമൊക്കെയുള്ള രംഗങ്ങള്‍ക്ക് ഒടുവില്‍ പ്രത്യാശ പുലരുന്ന ഒരു ക്ലൈമാക്സിലാണ് മഞ്ഞുമ്മല്‍ പൂര്‍ത്തിയാകുന്നത്. അതിനാല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ഒരു സിനിമ എന്ന നിലയില്‍ അതിന്റെ എല്ലാ അനുഭവങ്ങളും തീവ്രതയോടെ പ്രേക്ഷകനിലേക്ക് പകര്‍ത്തിയിരിക്കുന്നു എന്നാണ് കണ്ടവരുടെ പ്രതികരണങ്ങള്‍.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ അന്യനാട്ടുകളെയും അമ്പരപ്പിക്കുന്ന ഒരു സിനിമാ കാഴ്‍ചയാണ് ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here