മരിച്ച് പോയ ഉടമ തിരിച്ച് വരുന്നതും കാത്ത് മോര്‍ച്ചറിക്ക് മുന്നില്‍ നായ.

0
144

നുഷ്യ ബന്ധങ്ങളോളും മൃഗങ്ങള്‍ക്ക് ബന്ധങ്ങളില്ലെന്നാണ് മനുഷ്യന്‍റെ പൊതുധാരണ. എന്നാല്‍, ഇന്ന്മനുഷ്യബന്ധങ്ങളില്‍ വിള്ളല്‍ വീണെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍. കുടുംബന്ധങ്ങളിലെ അസ്വാസ്ഥ്യങ്ങള്‍ പലപ്പോഴും അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എഎന്‍ഐയുടെ ട്വിറ്റര്‍ (X) അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു കുഞ്ഞു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദത്തെ സ്പര്‍ശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഏതാണ്ട് നാല് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.

വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു, “കേരളം: കണ്ണൂരിൽ ആശുപത്രി മോർച്ചറിയുടെ വാതിലിന് സമീപം വിശ്വസ്തനായ നായ നിലയുറപ്പിച്ചു. ആശുപത്രിയില്‍ വച്ച് മരിച്ച നായയുടെ ഉടമസ്ഥനെ  മോർച്ചറിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു.” കഴിഞ്ഞ നാല് മാസമായി ഈ നായ മോര്‍ച്ചറിക്ക് മുന്നിലുണ്ട്. ആശുപത്രിയില്‍ നിന്ന് അവന്‍റെ ഉടമയെ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി കരുതുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പുറത്തേക്ക് വരുന്നത് അവന്‍ കണ്ടില്ല. അദ്ദേഹത്തിന്‍റെ വരവ് കാത്തിരിക്കുകയാണ് അവന്‍. എന്നെങ്കിലും തന്‍റെ ഉടമ പുറത്ത് വരുമെന്ന് അവന്‍ കരുതുന്നു.

“നാലുമാസം മുമ്പ് ഒരു രോഗി ആശുപത്രിയിൽ വന്നിരുന്നു, രോഗിയോടൊപ്പം ഒരു നായയും ഉണ്ടായിരുന്നു. രോഗി മരിച്ചു, ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് നായ കണ്ടു. ഉടമ ഇപ്പോഴും ഇവിടെയുണ്ടെന്ന് നായ കരുതുന്നു, അവൻ ഇപ്പോള്‍ ഇവിടെ വിടുന്നില്ല. കഴിഞ്ഞ നാല് മാസമായി അവൻ ഇവിടെയുണ്ട്.” കണ്ണൂരിലെ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് അംഗം വികാസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു, കഴിഞ്ഞ നാല് മാസമായി അവന്‍റെ താമസം മോര്‍ച്ചറി പരിസരമാണ്. ഇവിടെ എത്തുന്നവരോട് വളരെ നല്ല പെരുമാറ്റമാണെന്നും ജീവനക്കാര്‍ പറയുന്നു.

വീഡിയോയും വിവരങ്ങളും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഉള്ളം പൊള്ളിച്ചു. നായയുടെ സ്നേഹം കാഴ്ചക്കാരെ വേദനിപ്പിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തിയത്. “സത്യം… ഒരു നായ സ്വയം സ്നേഹിക്കുന്നതിനേക്കാൾ നിങ്ങളെ സ്നേഹിക്കുന്നു.” എന്നായിരുന്നു ഒരു കുറിപ്പ്, “ഇത്തരം നായ്ക്കളും ഉണ്ട്…. ക്രമരഹിതരായ ആളുകളെയും ഉയർന്ന അംബരചുംബികളിൽ താമസിക്കുന്നവരെയും മാത്രമല്ല അത് കടിക്കുന്നത്,” മറ്റൊരാള്‍ എഴുതി. “ഹാത്തി?” “കഴിയുമെങ്കിൽ ആ പ്രദേശത്തുള്ള ആരെങ്കിലും അവനെ ദത്തെടുക്കൂ. ഇത് നിർഭാഗ്യകരമാണ്. അവൻ വഴിതെറ്റി ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുമെന്ന് ഞാൻ ഭയപ്പെടുന്നു,” മറ്റൊരാള്‍ എഴുതി. ടോക്കിയോയിലെ ഷിബുയ സ്‌റ്റേഷന് പുറത്ത്, മരിച്ച് പോയ ഉടമ എന്നെങ്കിലും തിരിച്ചെത്തുമെന്ന് കരുതി കാത്ത് നിന്ന ജാപ്പനീസ് നായ ഹച്ചിക്കോയുടെ കഥയുമായി പലരും ഈ നായയെ ഉപമിച്ചു. ഹച്ചിക്കോയുടെ കഥ സിനിമയായി ലോകമെങ്ങുമുള്ള കാഴ്ചക്കാരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ഷിബുയ സ്റ്റേഷന് പുറത്ത് ഹിച്ചിക്കോയുടെ വലിയൊരു പ്രതിമയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here