ന്യൂഡൽഹി: രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ വിഭാഗക്കാരി മാത്രമല്ല ദ്രൗപദി മുർമു. നിരവധി പ്രത്യേകതകളാണ് അവരുടെ സ്ഥാനലബ്ധിക്കുള്ളത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയും സ്വാതന്ത്ര്യം ലഭിച്ചശേഷം ജനിച്ചവരിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളുമാണ് അവർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ആയിരുന്ന യശ്വന്ത് സിൻഹയ്ക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് മുർമു രാജ്യത്തിന്റെ 15-ാമത്തെ രാഷ്ട്രപതിയാകുന്നത്. 2015 ൽ ജാർഖണ്ഡ് ഗവർണറായ സമയത്ത് അവിടെ ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു ദ്രൗപദി മുർമു. സ്വന്തം സംസ്ഥാനമായ ഒഡീഷയിൽനിന്ന് ഗവർണർ പദവിയിലെത്തുന്ന ഗോത്രവർഗ വിഭാഗക്കാരിയായ ആദ്യ വനിതയെന്ന അംഗീകാരവും അവർക്കുതന്നെ.
സാന്താൾ വിഭാഗത്തിൽനിന്നുള്ള നേതാവാണ് അവർ. ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവർഗ വിഭാഗമാണ് സാന്താൾ. ജാർഖണ്ഡിന് പുറമെ അസം, ത്രിപുര, ബിഹാർ, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും സാന്താൾ വിഭാഗക്കാരുണ്ട്. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലുള്ള ബൈദാപോസി ഗ്രാമത്തിൽ 1958 ജൂൺ 20 ന് ജനിച്ച ദ്രൗപദി മുർമു 1997-ലാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. റായ്ഗഞ്ച്പുറിലെ തദ്ദേശഭരണ സ്ഥാപനത്തിൽ കൗൺസിലറും വൈസ് പ്രസിഡന്റുമായി ആയിരുന്നു തുടക്കം. അതേവർഷംതന്നെ ഒഡീഷ ബിജെപിയുടെ എസ്.ടി മോർച്ച വൈസ് പ്രസിഡന്റുമായി അവർ. 2000-ൽ അവർ റായ്ഗഞ്ച്പുർ എംഎൽഎ ആയി. ബിജെപിയും ബിജു ജനതാദളും ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപവത്കരിച്ച സമയത്തായിരുന്നു അത്. 2000 മുതൽ 2004 വരെ അവർ വാണിജ്യം, ഗതാഗതം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചു. ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ചുമതലയും പിന്നീടവർ വഹിച്ചു.
രാജ്യത്തെ ഏറ്റവും ഒറ്റപ്പെട്ടതും പിന്നാക്കാവസ്ഥയിൽ ഉള്ളതുമായ ജില്ലകളിൽ ഒന്നിൽനിന്നുള്ള ദ്രൗപദി മുർമു കടുത്ത പ്രതിസന്ധികളെ തരണംചെയ്തും ദാരിദ്ര്യത്തെ മറികടന്നുമാണ് രാഷ്ട്രപതി ഭവനിലെത്തുന്നത്. കടുത്ത പ്രതിസന്ധികളെ മറികടന്നും അവർ ബിരുദ വിദ്യാഭ്യാസം നേടി. ഭുവനേശ്വർ രമാദേവി വിമൻസ് കോളേജിൽനിന്നാണ് ബി.എ ബിരുദമെടുത്തത്.