നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കട്ടപ്പനയിൽ നടന്ന മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരിവായത്.
മോഷണ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരമാണ് ഇരട്ട കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്.
പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരെ പോലീസ് മോചിപ്പിച്ചു . നിതീഷ് പൂജാരിയാണ്. ആഭിചാരം നടന്നുവെന്നും സംശയമുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൊലപാതങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ.
മോഷണ കേസില്‍ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ് ഇരുവരും കൊലപ്പെടുത്തി കുഴിച്ചിട്ടത്. കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീട്ടിലാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. ഈ വീടിന് നിലവില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.