മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീൽചെയറിലിരുന്ന് പോലും തൻ്റെ കടമ നിറവേറ്റിയ വ്യക്തിയാണ് അദ്ദേഹം. ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോൾ മൻമോഹൻ സിംഗ് ഓർക്കപ്പെടും. ഒരു എംപി തൻ്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എത്രമാത്രം ബോധവാന്മാരായിരിക്കണം എന്നതിൻ്റെ ഉദാഹരണമാണ് അദ്ദേഹമെന്നും നരേന്ദ്ര മോദി.
കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ സംസാരിക്കവെയാണ് മൻമോഹൻ സിംഗ് സഭയ്ക്കും രാജ്യത്തിനും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. താൻ 6 തവണ സഭയിൽ അംഗമായിരുന്നു, ആശയപരമായ വ്യത്യാസങ്ങൾ ഉണ്ട്, എന്നാൽ ആശയപരമായ ഭിന്നതകൾക്ക് ആയുസ്സ് കുറവാണ്. അദ്ദേഹം വലിയ സംഭാവന നൽകിയിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോൾ മൻമോഹൻ സിംഗ് ഓർക്കപ്പെടുമെന്നും മോദി.
“മറ്റൊരു സഭയിൽ, വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിഞ്ഞിട്ടും ഡോ. മൻമോഹൻ സിംഗ് തൻ്റെ വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന് കരുത്ത് പകരാനാണ് അദ്ദേഹം വന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്”- മോദി പറഞ്ഞു. ഒരു എംപി തൻ്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എത്രമാത്രം ബോധവാന്മാരായിരിക്കണം എന്നതിൻ്റെ ഉദാഹരണമാണ് മൻമോഹൻ സിംഗ്. അദ്ദേഹം രാജ്യത്തെ നയിച്ച രീതി, ഭരണകാലത്ത് പ്രകടിപ്പിച്ച കഴിവ് എല്ലാം മാതൃകാപരമാണെന്ന് മോദി.
രാജ്യസഭയിലെ 56 അംഗങ്ങളുടെ കാലാവധി ഏപ്രിൽ 2, 3 തീയതികളിൽ അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാർലമെൻ്റ് സമ്മേളനം കൂടിയാണിത്.