കേരളം സാമ്പത്തിക സ്ഥിരതയില്ലാത്ത സംസ്ഥാനങ്ങളിലൊന്ന്.

0
59

തിരുവനന്തപുരം: സാമ്പത്തികസ്ഥിതി മോശമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സാമ്പത്തിക വിഭവങ്ങളുടെ ദുരുപയോഗമാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പിരിമുറുക്കത്തിന് കാരണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കാര്യക്ഷമമായ ലക്ഷ്യത്തിന് വേണ്ടിയല്ലെന്നും ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യാനാണെന്നും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. കേരളം സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്

അതേസമയം കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) കുടിശ്ശിക ബാധ്യത 2018-19ല്‍ 31 ശതമാനമായിരുന്നുവെന്നും 2021-22ല്‍ ഇത് 39 ശതമാനമായി ഉയര്‍ന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

ഉയര്‍ന്ന കുടിശിക അനുപാതം പലിശ പേയ്‌മെന്റുകളുടെ ഒഴുക്ക് വര്‍ധിപ്പിച്ചേക്കാം. ഇത് സംസ്ഥാനത്തിന്റെ കമ്മി വര്‍ധിപ്പിക്കുകയും കടക്കെണിയില്‍ അകപ്പെടാന്‍ കാരണമാകുമെന്നും കേന്ദ്രം കോടതിയോട് പറഞ്ഞു.

റവന്യൂ വരുമാനത്തിന്റെ ഒരു ശതമാനമെന്ന നിലയില്‍ ചെലവിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2018-19ല്‍ ഇത് 74 ശതമാനമായിരുന്നു. എന്നാല്‍ 2021-22ല്‍ ഇത് 82.40 ശതമാനമായി ഉയര്‍ന്നുവെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഉയര്‍ന്ന നിരക്കാണിതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇത്തരം ചെലവ് വര്‍ധന മറ്റ് ഉത്പ്പാദനക്ഷമമായ സര്‍ക്കാര്‍ ചെലവുകളെ സാരമായി ബാധിക്കും. ഇത് ഭാവിയില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങുന്നത് ഉല്‍പ്പാദന പദ്ധതികളില്‍ നിക്ഷേപിക്കാനല്ല മറിച്ച് ശമ്പളം, പെന്‍ഷന്‍ എന്നീ ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യാനാണ് എന്നും കേന്ദ്രം വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here