ബ്രിട്ടണിൽ കുടലിലെ കാൻസറിനുള്ള വാക്സിൻ പരീക്ഷണവുമായി ഇന്ത്യൻ വംശജനായ ഡോക്ടർ.

0
58

കുടലിൽ ക്യാൻസർ ബാധിച്ച രോഗികൾക്കായുള്ള വാക്സിൻ പരീക്ഷണത്തിൽ ബ്രിട്ടണിൽ മുഖ്യപങ്കുവഹിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഡോക്ടർ. യുകെയിലെയും ഓസ്‌ട്രേലിയയിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആദ്യത്തെ വാക്സിൻ തയ്യാറാക്കാനുള്ള പരീക്ഷണം നടക്കുന്നത്. ഇന്ത്യൻ വംശജനായ ഡോക്ടർ ടോണി ധില്ലനാണ് ഈ പരീക്ഷണത്തിനുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത്. റോയൽ സറേ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ് അദ്ദേഹം.

ഈ വാക്സിൻ വികസിപ്പിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രൊഫസർ ടിം പ്രൈസുമായി കഴിഞ്ഞ നാല് വർഷത്തോളമായി അദ്ദേഹം പ്രവർത്തിച്ചുവരികയാണ്. അടുത്തിടെയാണ് വാക്സിന്റെ ട്രയൽ പരീക്ഷണം പ്രഖ്യാപിച്ചത്. റോയൽ സറേയും ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള ക്യൂൻ എലിസബത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് സതാംപ്ടൺ സർവകലാശാലയിലെ കാൻസർ റിസർച്ച് യുകെ സതാംപ്ടൺ ആണ് വാക്സിന്റെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽസ് യൂണിറ്റ് നടത്തുക.

” ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ കാൻസറിനുള്ള ആദ്യത്തെ ചികിത്സാ വാക്സിനാണിത്, ഇത് വിജയകരമാകുമെന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. വാക്സിൻ ഉപയോഗിക്കുന്നതിലൂടെ ഒരുപാട് രോഗികൾക്ക് കാൻസർ പൂർണമായും ഇല്ലാതാകും എന്ന് ഞങ്ങൾ കരുതുന്നു” ഡോ. ധില്ലൻ പറഞ്ഞു. “ഈ വാക്‌സിൻ കാൻസറിനെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകും. ഇത് രോഗികളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും, കാരണം രോഗികൾക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ വാക്സിനിലൂടെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും” എന്നും അദ്ദേഹം വ്യക്തമാക്കി.

പത്തിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള വാക്സിന്റെ ആദ്യ ട്രയൽ ഓസ്ട്രേലിയയിലെ ആറ് രോഗികളിലും യുകെയിലെ നാല് രോഗികളിലും ആയിരിക്കും പരീക്ഷിക്കുക. 18 മാസത്തിനുള്ളിൽ 44 രോഗികളെ ഈ പരീക്ഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് രോഗികളെ ചികിത്സിക്കാൻ വാക്‌സിൻ ഉപയോഗിക്കാനാണ് പദ്ധതി. ഇത് കാൻസറിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷ. കൂടാതെ ഈ വാക്സിന്റെ ശക്തി രോഗത്തെ പ്രതിരോധിക്കുകയും മികച്ച പ്രതിരോധശേഷി നിലനിർത്തി ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള കാൻസറിന്റെ തിരിച്ചുവരവ് തടയുമെന്നും പറയുന്നു.

” പുതിയ വാക്സിൻ നിർമ്മാണത്തിൽ പങ്കാളികളാവാൻ സാധിച്ചതിൽ അഭിമാനമുണ്ട്. യുകെയിലെ നാലാമത്തെ വലിയ കാൻസർ സെൻ്റർ എന്ന നിലയിൽ, കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നത് ഞങ്ങളുടെ ഏറ്റവും മികച്ച പ്രവൃത്തികളിൽ ഒന്നായി കണക്കാക്കുന്നു, ഇത് കുടലിലെ കാൻസർ രോഗികൾക്ക് ഒരു നല്ല വാർത്തയാണെന്ന് ” റോയൽ സറേ ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ്, ലൂയിസ് സ്റ്റെഡ് കൂട്ടിച്ചേർത്തു.

പരീക്ഷണത്തിന്റെ ഭാഗമായി രോഗികൾക്ക് എൻഡോസ്കോപ്പി ചെയ്യും. തുടർന്ന് അവർ ട്രയലിന് യോഗ്യരാണോ എന്നറിയാൻ ഒരു ടിഷ്യു സാമ്പിൾ പരിശോധിക്കും. അങ്ങനെയാണെങ്കിൽ, കാൻസർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പ് അവർക്ക് മൂന്ന് ഡോസ് വാക്സിൻ നൽകും. അതേസമയം ലോകമെമ്പാടുമുള്ള 44 രോഗികൾക്ക് മാത്രമേ ട്രയൽ നൽകൂ. ഈ പരീക്ഷണം വിജയിച്ചാൽ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള ലൈസൻസും നൽകും. ക്ലിനിക്കൽ-സ്റ്റേജ് ഇമ്മ്യൂണോ-ഓങ്കോളജി കമ്പനിയായ ഇമുജീൻ ലിമിറ്റഡാണ് വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൻകുടലിനെ ബാധിക്കുന്ന അർബുദം കൊളോറെക്റ്റൽ കാൻസർ എന്നും അറിയപ്പെടുന്നു. ലോകത്ത് ഒരു വർഷം കുടൽ അർബുദവുമായി ബന്ധപ്പെട്ട് ഏകദേശം 1.2 ദശലക്ഷത്തിലധികം കേസുകളും ഏകദേശം 50 ശതമാനം മരണനിരക്കും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here