അമേരിക്കയിലെ ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവെപ്പിലാണ് 8 പേർ മരിച്ചത്. സംഭവം നടന്നത് ചിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ്. എന്തിനാണ് ഇങ്ങനൊരു കൃത്യം എന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
മാത്രമല്ല വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻ പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. എഫ്ബിഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പോലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്ന വെടിവെപ്പിലാണ് എട്ടു പേർ കൊല്ലപ്പെട്ടതെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു.
ഒരാളുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. എന്നാൽ മറ്റ് ഏഴ്പേരുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഇത് രണ്ട് വീടുകളിൽ നിന്നാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. ഇതൊരു ദയനീയ കുറ്റകൃത്യമാണെന്ന് കേസന്വേഷിക്കുന്ന ഓഫീസർ പറഞ്ഞു.