മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രാഷ്ട്രീയ വിമർശനം നടത്തി എന്ന ആരോപണത്തിന് മറുപടിയുമായി വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ . തൻ്റെ പ്രസംഗം മാദ്ധ്യമങ്ങൾ വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തോട് പ്രതികരിക്കയാണ് പ്രസംഗ വിവാദം സംബന്ധിച്ച തൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തൻ്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്ന് എം.ടി പറഞ്ഞു.
റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിൻ്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകുമെന്നും ഇതു സംബന്ധിച്ച വിവാദത്തിനും ചർച്ചയ്ക്കും തൻ്റെ പ്രസംഗവുംതാനും ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിൽ വച്ച് മുഖ്യ പ്രഭാഷകനായ എംടി നടത്തിയ പ്രസംഗമാണ് വിവാദമായത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ വിമർശനമാണെന്ന ആരോപണമാണ് ഉയർന്നത്.
ഇഎംഎസിനെപ്പോലൊരു നേതാവ് കാലത്തിൻ്റെ ആവശ്യമാണെന്ന് എംടി പറഞ്ഞു. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവായിരുന്നു ഇഎംഎസ്. അതുകൊണ്ടാണ് ഇഎംഎസ് മഹാനായ നേതാവായതെന്നും എം.ടി ചൂണ്ടിക്കാട്ടി. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്നും എംടി പ്രസംഗ മധ്യേ വ്യക്തമാക്കിയിരുന്നു.
ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി വാസുദേവൻ നായർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. എംടിയുടെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണെന്ന് ആരോപണമാണ് ഉയർന്നത്. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിക്കൊണ്ട് എംടി വിമർശിച്ചുവെന്ന രീതിയിൽ പ്രചരണങ്ങളും ഉയർന്നിരുന്നു.
സമൂഹമാധ്യമങ്ങളിലും മറ്റും ഇത് സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രചരണങ്ങൾ ഉയർന്നതിന് തുടർന്നാണ് വിശദീകരണവുമായി എംടി വാസുദേവൻ നായർ രംഗത്തെത്തിയത്. അതേസമയം എം.ടി.വാസുദേവൻനായർ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു . പിണറായി മഹാനാണ്.
ജനങ്ങൾക്ക് പിണറായിയോട് വീരാരാധനയാണ്. തനിക്കും മറ്റ് പലർക്കും അങ്ങിനെതന്നെയാണെന്നും ജയരാജൻ പറഞ്ഞു. എംടി നടത്തിയ വിമർശനം കേന്ദ്രസർക്കാരിനെതിരെയാണെന്നും ജയരാജൻ ബേപ്പൂരിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.