തിരുവനന്തപുരം: ചെസിലെ ഇന്ത്യൻ യുവ വിസ്മയം പ്രഗ്നാനന്ദയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്.
പ്രഗ്നാന്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് ചെയര്‍മാൻ ഗൗതം അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെസിലെ ഇന്ത്യൻ മരതകം പ്രഗ്നാനന്ദയെ പിന്തുണയ്ക്കുന്നതില്‍ അദാനി ഗ്രൂപ്പ് അങ്ങേയറ്റം അഭിമാനിക്കുന്നു. ചെസില്‍ പ്രഗ്നാനന്ദ കാണിക്കുന്ന വേഗവും സാമര്‍ത്ഥ്യവും പുരോഗതിയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. ലോകവേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലും കിരീടം നേടുന്നതിലും മഹത്തരമായി മറ്രൊന്നുമില്ല. അതിനാല്‍ തന്നെ പ്രഗ്നാനന്ദയെ പോലുള്ള കായിക താരങ്ങള്‍ക്ക് ഞങ്ങള്‍ പൂര്‍ണമനസോടെ എല്ലാവിധ പിന്തുണയും നല്‍കുന്നു.- ഗൗതം അദാനി പറഞ്ഞു.
ലോകവേദികളില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്താനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. എപ്പോള്‍ ചെസ് ബോര്‍ഡിനു മുന്നിലിരുന്നാലും വിജയവും കിരീടവും മാത്രമാണ് എന്റെ ലക്ഷ്യം. എന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച അദാനി ഗ്രൂപ്പിന് ഹൃദയപൂര്‍വം നന്ദി പറയുന്നു.- പ്രഗ്നാനന്ദ പറഞ്ഞു.
ചെസ് ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് തമിഴ്നാട് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ.വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിലെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് പതിനെട്ട്കാരനായ പ്രഗ്ഗ്. ലോക ചാമ്ബ്യനും ലോക ഒന്നാം നമ്ബര്‍ താരവുമായ നോര്‍വേക്കാരൻ മാഗ്നസ് കാണ്‍സണെ പലതവണ കീഴടക്കിയാണ് പ്രഗ്നാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. 12-ാം വയസില്‍ പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ്മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. കഴിഞ്ഞ മാസം പ്രഗിന്റെ സഹോദരി വൈശാലിക്കും ഗ്രാൻഡ് മാസ്റ്റര്‍ പദവിലഭിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സഹോദരങ്ങളാണ് ഇവര്‍.
അദാനി ഗ്രൂപ്പ് കായിക താരങ്ങള്‍ക്കായി രൂപം കൊടുത്ത പദ്ധതിയായ ഗര്‍വ്ഹേ യില്‍ ഉള്‍പ്പെടുത്തി വിവിധ കായിക ഇനങ്ങളിലുള്ള ഇരുപത്തിയെട്ടോളം താരങ്ങള്‍ക്ക് പിന്തുണനല്‍കിയിട്ടുണ്ട്.