ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവ്വഹിച്ചത്. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
അയോദ്ധ്യയിൽ 240 കോടി രൂപ ചിലവിലാണ് മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, വ്യാപാര സ്ഥാപനങ്ങൾ, കടകൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന കേന്ദ്രങ്ങൾ, കാത്തിരിപ്പുമുറികൾ എന്നിവ അടങ്ങുന്നതാണ് അയോദ്ധ്യാ ധാം ജംഗ്ഷൻ സ്‌റ്റേഷൻ. ഈ സ്റ്റേഷന് ഇന്ത്യൻ ഗ്രീൻ ബിൾഡിംഗ് കൗൺസിലിന്റെ അഗീകാരം ലഭിച്ചിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി രണ്ട് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെയും ആറ് വന്ദേഭാരത് എക്‌സ്പ്രസുകളുടെയും ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു. ഒപ്പം അയോദ്ധ്യയിലേക്ക് പോകാൻ അമൃത് ഭാരത് എക്സ്പ്രസിലിരിക്കുന്ന യാത്രക്കാരോടും പ്രധാനമന്ത്രി സംവദിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുക.