ദുബായിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച ജുഹു സ്വദേശിയായ വയോധികയ്ക്ക് 4.4 ലക്ഷം രൂപ നഷ്ടമായി. ടിക്കറ്റ് ബുക്കിങ് സ്ഥാപനമായ സ്‌കൈസ്‌കാനറിന്റെ ഫോണ്‍ നമ്പര്‍ മാറ്റി തങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. സംഭവത്തില്‍ ജുഹു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച 64കാരിയായ ഗീത ഷേണായി ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്‌കൈസ്‌കാനറിന്റെ വെബ്‌സൈറ്റിലേക്കാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സൈറ്റില്‍ കണ്ട മൊബൈല്‍ നമ്പറിലേക്ക് അവര്‍ വിളിച്ചു. തുടര്‍ന്ന് ഫോണ്‍ എടുത്തയാള്‍ സ്‌കൈസ്‌കാനറില്‍ നിന്നുള്ളയാളാണ് താന്‍ എന്ന് അവകാശപ്പെട്ടു. തുടര്‍ന്ന് എനി ഡെസ്‌ക് (Any Desk) എന്ന ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഫോണിലെ ഈ ആപ്പിലേയ്ക്ക് മറ്റൊരാള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. തുടര്‍ന്ന് ഫോണില്‍ ലഭ്യമായ കോഡ് പങ്കുവെയ്ക്കാന്‍ തട്ടിപ്പുകാരന്‍ ഗീതയോട് ആവശ്യപ്പെട്ടു. കോഡ് പങ്കുവെച്ചതോടെ തട്ടിപ്പുകാര്‍ക്ക് ഗീതയുടെ ഫോണിന്റെ നിയന്ത്രണം ലഭ്യമായി.
ഇതിനുപിന്നാലെ ഗീതയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 4.4 ലക്ഷം രൂപ പിന്‍വലിക്കപ്പെടുകയായിരുന്നു. ആദ്യം വിളിച്ച മൊബൈല്‍ നമ്പറിലേക്ക് ഗീത വീണ്ടും വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആരും കോള്‍ എടുത്തില്ല. തുടര്‍ന്ന് താന്‍ പറ്റിക്കപ്പെട്ടുവെന്ന മനസ്സിലാക്കിയ ഗീത പോലീസിനെ സമീപിച്ചു.
ഗീതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള ഓപ്ഷന്‍ ഓണ്‍ലൈനിൽ ഗൂഗിള്‍ നല്‍കുന്നുണ്ട്. ഇതുപയോഗിച്ച് കുറ്റവാളികള്‍ ആളുകളെ കബളിപ്പിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.