മലപ്പുറം: മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയില്‍ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടു.
മൂന്ന് പേരെ രക്ഷിക്കാൻ ആയെങ്കിലും ഒരാള്‍ മുങ്ങി മരിച്ചു. മലപ്പുറം കോലാര്‍ റോഡില്‍ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ ആരിഫുദ്ധീൻ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്തു എത്തി തെരച്ചില്‍ ആരംഭിച്ചു. പുഴയില്‍ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞതായിരുന്നു. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ മലപ്പുറം അഗ്‌നി രക്ഷാ സേനയുടെ മുങ്ങല്‍ വിദഗ്ധന്മാരായ ടി.ജാബിര്‍, കെ.സി മുഹമ്മദ് ഫാരിസ് തുടങ്ങിയവര്‍ ചേര്‍ന്നു ആറു മീറ്റര്‍ താഴ്ചയില്‍ നിന്നും ആരിഫുദീനെ കണ്ടെത്തി കരയില്‍ എത്തിച്ചു.
സി പി ആര്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അസി. സ്റ്റേഷൻ ഓഫീസര്‍ ആര്‍ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ എം. എച്ച്. മുഹമ്മദ് അലി, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ കെ.പി ഷാജു, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി. എസ് അര്‍ജുൻ, ഹോം ഗാര്‍ഡുമാരായ അശോക് കുമാര്‍,കെ.കെ ബാലചന്ദ്രൻ,വി. ബൈജു,എൻ. സനു, കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.