വെഞ്ഞാറമൂട്: തണ്ട്രം പൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തൻമാർ സഞ്ചരിച്ചിരുന്ന കാർ കടയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. തണ്ടറാം പൊയ്ക നെസ്റ്റ് ബേക്കേഴ്സ് ഉടമയും ആലിയാട് പാറയ്ക്കൽ നെസ്റ്റ് വില്ലയിൽ രമേശനാണ് മരണപ്പെട്ടത്.
സംസ്ഥാനപാതയിൽ പുലർച്ചെ 4.20 നായിരുന്നു സംഭവം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള വാഹനം നിയന്ത്രണം വിട്ട് എതിർവശത്തെ ബെസ്റ്റ് ബേക്കേഴ്സ് വശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പുലർച്ചെ കട തുറന്നു ലൈറ്റിട്ട ശേഷം കടയുടെ ഡോറിന്റെ ഭാഗത്ത് നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ അമിത വേഗത്തിൽ ഇടിച്ചു കയറി രമേശിന്റെ സ്കൂട്ടറും തകർത്തുകൊണ്ട് രമേശിനെയും ഇടിച്ച് തെറുപ്പിച്ച് സമീപത്തെ വീട് മതിലും തകർത്തുകൊണ്ട് നൂറ് മീറ്റർ മാറി തലകുത്തനെ മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഉടൻതന്നെ രമേശനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുൻപ് തന്നെ രമേശൻ മരണപ്പെട്ടിരുന്നു. അപകടത്തിൽ സ്കൂട്ടർ തകർന്നു. കടയുടെ ഒരു ഭാഗ പൂർണ്ണമായും തകർന്നു. വാമനപുരം ചരുവിള താമസിച്ചിരുന്ന രമേശൻ ആറുമാസം മുമ്പാണ് പാറക്കൽ ഭാഗത്തേക്ക് വീട് വച്ച് താമസം മാറിയത് .
ശബ്ദം കേട്ടെത്തിയ നാട്ടുകാരും പോലീസും തൊട്ടടുത്ത അഗ്നിശമന ഓഫീസിലെ സേനാംഗങ്ങളും ചേർന്നാണ് രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിൽ ഉണ്ടായിരുന്ന അയ്യപ്പഭക്തരെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.