വൈക്കം: വേമ്പനാട്ട് കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് ചെമ്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാമ്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കായലിൽ മൽസ്യബന്ധനത്തിനു പോകാൻ വന്ന മൽസ്യതൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു.മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുള്ളതിനാൽ ദൂരത്തുനിന്ന് ഒഴുകിയെത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
കുഞ്ഞു ജനിച്ചതായി കണക്കാക്കിയുള്ള കാലയളവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആശുപത്രികളിൽ നടന്ന പ്രസവങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഒപ്പമുണ്ടോയെന്നും ആശുപത്രിയിലെത്താതെ സ്വാഭാവികമായി പ്രസവം നടന്ന ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ആരെങ്കിലും കായലിൽ തള്ളിയതാണോയെന്നും അന്വേഷിക്കും. കുഞ്ഞിന്റെ പൊക്കിൾകൊടി വിട്ടു പോകാത്തതിനാൽ വീട്ടിൽ തന്നെ പ്രസവം നടന്നതാണെന്ന സംശയവും പോലീസിനുണ്ട്.കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ യഥാർഥ മരണകാരണം വ്യക്തമാക്കാൻ സാധിക്കൂ. നിലവിൽ അസ്വാഭിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.