ആശങ്കയായി പുതിയ ന്യൂനമര്‍ദ്ദം,നാല് അണക്കെട്ടുകള്‍ തുറന്നു;

0
81

ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ. നിലവില്‍ കക്കി, പമ്പ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. എന്നാല്‍ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കുമെന്നും മന്ത്രി അറിയിച്ചു. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ പാതയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും 10 സെമി വീതം 40 സെമി  നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് പേരെ കാണാതായതായി റവന്യൂ മന്ത്രി രാജന്‍.അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്.

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. കോന്നി കൊക്കാത്തോട് മേഖലയിലാണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ശബരിമല തീർത്ഥാടകർക്കും ജാഗ്രത നിർദേശമുണ്ട്.ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനെ തുട‍ർന്ന് ഇടുക്കി നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ പത്ത് സെൻ്റിമീറ്ററാണ് തുറന്നത്. സെക്കൻറിൽ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇതോടൊപ്പം പൊന്മുടി അണക്കെട്ടും തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here