ആലുവ മൂന്നാർ റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.

0
112

കൊച്ചി: ആലുവ മൂന്നാർ റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. മൂന്ന് താലൂക്കുകളിലായി 101.12 ഏക്കർ ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. എറണാകുളം ജില്ലയിൽ ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. കിഫ്ബി പദ്ധതിയിലുൾപ്പെടുക്കി ആലുവ – മൂന്നാർ റോഡ് നാലുവരിപ്പാതയാക്കുമെന്ന പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരത്തെ നടത്തിയിരുന്നു.എറണാകുളത്ത് ആലുവ താലൂക്കിൽ ഉൾപ്പെടുന്ന ആലുവ വെസ്റ്റ്, ചൂർണിക്കര, കീഴ്മാട്, ആലുവ ഈസ്റ്റ് എന്നീ വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം, അറക്കപ്പടി, വെങ്ങോല, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, അശമാനൂർ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കാനുള്ളത്. കോതമംഗലത്ത് എരമാലൂർ, തൃക്കരിയൂർ, കോതമംഗലം എന്നീ വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.സംസ്ഥാന ഹൈവേ ആയ ആലുവ – മൂന്നാർ റോഡ് ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് ആരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലത്താണ് റോഡ് അവസാനിക്കുന്നത്. 35.26 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് 135 കോടി രൂപയുടെ ഡിപിആറാണ് കിഫ്ബിയിൽ സമർപ്പിച്ചിരിക്കുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് ആലുവ മൂന്നാർ റോഡ്. നവീകരണത്തിന് മുന്നോടിയായി നിലവിലെ രണ്ടുവരി പാത ബിഎംബിസി നിലവാരത്തിൽ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കും.പെരുമ്പാവൂർ ടൗൺ ഒഴിവാക്കി ബൈപ്പാസിലൂടെയാണ് നിർദ്ദിഷ്ട പാത കടന്നുപോകുന്നത്. നി‌ലവിലെ റോഡുകളിലെ വളവുകൾ നിവർത്തിയാണ് അലൈൻമെന്‍റ്. പോഞ്ഞാശേരി, ചെകുത്താൻ വളവ്, ചെമ്പറക്കി പ്രദേശങ്ങളിലെ വളവുകളും പുതിയ റോഡ് വരുന്നതോടെ ഇല്ലാതാകും.

LEAVE A REPLY

Please enter your comment!
Please enter your name here