തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന. ഒരാഴ്ചയ്ക്കിടയില്‍ പനി ബാധിച്ചത് 7621 പേര്‍ക്ക്.
ഇതില്‍ 119 പേര്‍ക്ക് ഡെങ്കിയും 10 പേര്‍ക്ക് എലിപ്പനിയുമാണ് സ്ഥീരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 232 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ കഴിയുകയാണ്. ഡെങ്കിപ്പനി സംശയിക്കുന്ന 106 പേരും ഈ കാലയളവില്‍ ഉണ്ടായി. എലിപ്പനി സംശയിക്കുന്ന നാലുപേരും പനി ബാധിതരില്‍ ഉണ്ട്. പനി ബാധിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതും കഠിനമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ട്.നവംബര്‍ 23 ന് മാത്രം തലസ്ഥാനത്ത് 1158 പേര്‍ക്ക് പനിയും, 16 പേര്‍ക്ക് ഡെങ്കിയും, 5 പേര്‍ക്ക് എലിപ്പനിയും ബാധിച്ചതായി കണക്കുകള്‍ പറയുന്നു .
24 -ാം തീയതിയിലാകട്ടെ 1196 പേര്‍ക്ക് പനിയും 7 പേര്‍ക്ക് ഡെങ്കി പനിയും റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 25 ന് തലസ്ഥാനത്ത് 1115 പേര്‍ക്ക് പനി ബാധിച്ചു, 33 പേര്‍ക്ക് ഡെങ്കിപ്പനിയും, 4 പേര്‍ക്ക് എലിപ്പനിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കൂടുതല്‍ പേര്‍ക്ക് വൈറല്‍ സ്ഥിരീകരിച്ചതും ജനങ്ങളില്‍ ആശങ്ക പരത്തുന്നു. പനി വന്നു മാറിയാലും വിട്ടുമാറാത്ത ചുമയും ക്ഷീണവും ഉണ്ടായേക്കാം. രാപകലെന്ന വ്യത്യാസമില്ലാതെ ആശുപത്രികളില്‍ പനിബാധിതര്‍ ചികിത്സ തേടി എത്തുകയാണ്. ഇതില്‍ കുട്ടികളും പ്രായമേറിയവരുമാണ് കൂടുതല്‍. ഇടയ്ക്കിടെ എത്തുന്ന മഴയും പനി പടരാൻ കാരണമാകുന്നുണ്ട്. ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.