പുതിയ പാമ്പൻ പാലത്തിന്‍റെ 92 ശതമാനം ജോലികളും പൂർത്തിയാതായി ദക്ഷിണ റെയിൽവേ.

0
78

പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്‍റെ നിര്‍മാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടാവസ്ഥയിലായതിനെത്തുടർന്ന് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. പുതിയപാലത്തിന്‍റെ 92 ശതമാനം ജോലിയും പൂര്‍ത്തിയായതായി ചിത്രങ്ങൾ സഹിതമാണ് ദക്ഷിണറെയില്‍വേ അറിയിച്ചത്.കടലിടുക്കില്‍ പാലത്തിനുവേണ്ട 333 തൂണുകളും നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. മറ്റുപ്രവർത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഇന്ത്യയില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലമാണിത് 72.5 മീറ്റര്‍ നീളമുള്ള നാവിഗേഷണല്‍ സ്പാന്‍ കപ്പല്‍വരുമ്പോള്‍ കുത്തനെ ഉയരും.

കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി പാലത്തിന്‍റെ ഒരുഭാഗം ലംബമായി ഉയരുന്നതുകൊണ്ടാണ് ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലം എന്ന് വിളിക്കുന്നത്. നാവിഗേഷണല്‍ സ്പാന്‍ 17 മീറ്ററാണ് ഉയരുക.പാലത്തിനടിയിലൂടെ രണ്ട് കപ്പലുകൾക്ക് ഒരേസമയം കടന്നുപോകാൻ സാധിക്കും. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഇതിനുസമാനമായ വെർട്ടിക്കൽ ലിഫ്റ്റ് പാലങ്ങളുണ്ട്.പുതിയ പാലത്തില്‍ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്ക്കുള്ള വീതി ഇതിനുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. 12.5 മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലുണ്ടാവും. പഴയ റെയിൽവേപാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് പാലത്തിന്‍റെ പണി ആരംഭിച്ചത്.

108 വര്‍ഷം പഴക്കമുള്ള പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം ഈ വർഷം ആദ്യമാണ് പൂർണമായി നിർത്തിവെച്ചത്. പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു അത്. ശ്രീലങ്കയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് 6,700 അടി ഉയരമുള്ള പഴയ പാലം. 1914ലായിരുന്നു ഈ പാലം തുറന്നത്.1964ൽ ഉണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയിൽപെട്ട് പാസഞ്ചർ ട്രെയിൽ കടലിലേക്ക് മറിഞ്ഞിരുന്നു.

115 യാത്രക്കാരാണ് അന്ന് മരിച്ചത്. കൊടുങ്കാറ്റിൽ തകർന്ന റെയിവെ സ്റ്റേഷന്‍റെയും പാളത്തിന്‍റെയും അവശിഷ്ടങ്ങൾ ഇന്നും ധനുഷ്‌കോടിയിലുണ്ട്.കൊടുങ്കാറ്റില്‍ പാലത്തിന്‍റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും മധ്യഭാഗത്തിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ പാലം പുതുക്കിപ്പണിയുകയാണ് പിന്നീട് ചെയ്തത്. 1988ല്‍ റെയില്‍വേ ട്രാക്കിന് സമാന്തരമായി റോഡുപാലം വരുന്നതുവരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള എളുപ്പവഴി ഇതുമാത്രമായിരുന്നു. പഴയ പാലം ഇനി ചരിത്ര സ്മാരകമായി അവശേഷിപ്പിക്കുകയാകും റെയിൽവേ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here