കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ ബിഗ് ബോസ് കന്നഡ ഹൗസിൽ പ്രവേശിച്ചത് വിവാദമാവുന്നു. കോൺഗ്രസ് നിയമസഭാംഗം ബിഗ് ബോസ് കന്നഡ റിയാലിറ്റി ഷോയിൽ പങ്കെടുത്തുവെന്ന് വ്യക്തമാക്കുന്ന പ്രമോഷണൽ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രദീപ് ഈശ്വർ ഒരു മത്സരാർത്ഥിയായി റിയാലിറ്റി ഷോയിൽ പ്രവേശിച്ചുവെന്ന തരത്തിലുള്ള പ്രചാരണവും ശക്തമാണ്.
വിഷയത്തിൽ ആശങ്കകൾ ഉന്നയിച്ച് വന്ദേമാതരം സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കർണാടക നിയമസഭാ സ്‌പീക്കർ യുടി ഖാദറിന് പരാതി നൽകിയിരിക്കുകയാണ്. നിയമസഭാംഗം തന്റെ മണ്ഡലത്തോടുള്ള ഉത്തരവാദിത്തം അവഗണിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ അദ്ദേഹം വെറും അതിഥിയായാണ് ബിഗ് ബോസ് ഹൗസിലേക്ക് കയറിയതെന്ന് ബിഗ് ബോസ് ടീം വ്യക്തമാക്കി. അവിടെ നിന്ന് ഇറങ്ങിയ ശേഷം, അതിഥി വേഷത്തിന് ലഭിച്ച തുക അനാഥാലയത്തിന് കൈമാറുമെന്ന് ഈശ്വർ പ്രദീപ് എംഎൽഎ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയയിൽ ഇതുമായി ബന്ധപ്പെട്ട വിവാദം മുറുകുകയാണ്. കോൺഗ്രസ് നിയമസഭാംഗത്തെ വിമർശിച്ചു കൊണ്ട് വലിയൊരു വിഭാഗം രംഗത്തുണ്ട്. മറ്റ് ചിലരാവട്ടെ ബിഗ് ബോസ് കന്നഡ ഷോയിലെ എംഎൽഎയുടെ പ്രവേശനത്തെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളും പങ്കുവയ്ക്കുന്നുണ്ട്.
“ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾക്ക് ലഭ്യമായിരിക്കുന്നതിനും പകരം, 90 ദിവസത്തേക്ക് ബിഗ്ബോസ് വീട്ടിൽ പൂട്ടിയിട്ടാൽ പ്രദീപ് ഈശ്വർ എന്ത് മാതൃകയാണ് സ്ഥാപിക്കുന്നത്?” എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ ചോദ്യം.
“ഞാൻ കോൺഗ്രസുകാരനാണ്. പ്രിയ ഡികെ ശിവകുമാർ, സിദ്ധരാമയ്യ, ഈശ്വർ ഖന്ദ്രേ. ബിഗ് ബോസ് കന്നഡയിൽ ചേർന്ന ചിക്കബല്ലാപ്പൂർ എംഎൽഎ പ്രദീപ് ഈശ്വറിനെതിരെ നടപടിയെടുക്കൂ. ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത് അവരെ സേവിക്കാനാണ്. എങ്ങനെയാണ് അദ്ദേഹം ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നത്? കളേഴ്‌സ് കന്നഡ, കിച്ച സുധീപ്, നിങ്ങൾക്ക് ഇതറിയില്ലേ?” എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു ഉപയോക്താവ് അഭിപ്രായം പങ്കുവച്ചു.