കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ നീക്കിയെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്. പ്രതിപക്ഷത്തിന്റേത് നാടകമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ദിവസം അംഗങ്ങൾക്ക് നൽകിയത് രണ്ട് കാലഘട്ടത്തിന്റെ പ്രതീകമായ ഭരണഘടനകളാണെന്ന് സന്ദീപ് പറയുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949ലെ ഭരണഘടനയും മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടനയുമാണ്. അംബേദ്ക്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദീപ് വാചസ്‌പതിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
(തൊഴുത്തിൽ)’കുത്ത് ‘ മുന്നണി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം. “ഭരണഘടനയിൽ നിന്ന് മതേതരത്വം പുറത്ത്.” പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഗൃഹ പ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നൽകിയ സ്‌മരണിക കിറ്റിൽ നൽകിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലെന്നാണ് ആരോപണം.
യാഥാർഥ്യം ഇങ്ങനെ. രണ്ട് കാലഘട്ടത്തിൻ്റെ പ്രതീകമായി അംഗങ്ങൾക്ക് നൽകിയ കിറ്റിൽ ഭരണഘടനയുടെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949 ലെ ഭരണഘടന. മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടന. അംബേദ്ക്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തതാണ് ഈ രണ്ട് വാക്കുകളും. അതാണ് ഭരണഘടനയുടെ ഒരു പ്രതിയിൽ ആ വാക്കുകൾ ഇല്ലാത്തത്. അത് പൊക്കി പിടിച്ചാണ് പുതിയ നാടകം.
ഒരു കാര്യത്തിൽ നന്ദിയുണ്ട് സാറേ….
നിങ്ങളുടെ ഓരോ നാടകം കഴിയുന്തോറും നാട്ടുകാർ യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്.