പത്തനംതിട്ട • കത്തുന്ന പകൽച്ചൂടിൽ നിന്നു കേരളത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന വേനൽമഴയ്ക്കു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും അറബിക്കടലിൽ നിന്നുള്ള മഴമേഘം ഇതിലേക്ക് ഒഴുകിയെത്താൻ ഇടയുണ്ട്. അതു കേരളത്തിനു മീതേ പരവതാനി വിരിച്ചാൽ ഏതാനും ദിവസം സംസ്ഥാനത്തും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കാം. ന്യൂനമർദ പാത്തിയും (ട്രഫ്) കാറ്റുകളുടെ സംയോജനവും മഴയ്ക്ക് അനുകൂലമാണ്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസ് ബുധനാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി.
ന്യൂനമർദം തീവ്രന്യൂനമർദമായി മാറി അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് ആകാനുള്ള ലക്ഷണമാണ് നിലവിലുള്ളത്. ന്യൂനമർദത്തിനു മുന്നോടിയായ ചക്രവാതച്ചുഴി ആൻഡമാൻ കടലിൽ ബുധനാഴ്ചയോടെ ശക്തമായി. അവിടെ കനത്ത മഴ ലഭിക്കുന്നു.
മിക്കവാറും ആന്ധ്ര– ഒഡിഷ തീരത്തേക്കോ മ്യാൻമർ തീരത്തേക്കോ ആകും ചുഴലിക്കാറ്റ് കരകയറുക. ബംഗാൾ ഉൾക്കടലിലെ സമുദ്രതാപനില ബുധനാഴ്ച 31ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിലും നാലു ഡിഗ്രിയോളം കൂടുതലാണ്. കനത്ത ചൂടാണ് കടലിനെ ചുഴലിക്കാറ്റിന്റെ ഈറ്റില്ലമാക്കുന്നത്.
രാജസ്ഥാൻ–മധ്യേന്ത്യൻ ഭൂവിഭാഗത്തിൽ നിന്ന് താപതരംഗ സമാനമായ വായുവിനെ വലിച്ചടുപ്പിക്കാനും ഈ ചുഴലിക്കാറ്റിനു കഴിയുമെന്നതിനാൽ കാലാവസ്ഥാ നിരീക്ഷകർ ജാഗ്രതയിലാണ്. മഴ മാത്രമല്ല താപതരംഗവും ചുഴലിയുടെ ചിറകിൽ ദക്ഷിണേന്ത്യയിലേക്കു പറന്നെത്താം.