മദ്യപരുടെ കേന്ദ്രമായിമാറി മുനിയറകൾ

0
60

മറയൂർ: മറയൂരിലെത്തുന്ന സഞ്ചാരികളുടെ പ്രിയതാവളമാണ് ശിലായുഗത്തിന്റെ അവശേഷിപ്പുകളായ മുരുകൻ മലയിലെ മുനിയറകൾ. ഇത് സംരക്ഷിക്കാൻ യാതൊരു നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല. പുരാവസ്തുവകുപ്പ് രണ്ട് പേരെ സംരക്ഷണത്തിനായി മുരുകൻ മലയിൽ നിയമിച്ചിരുന്നുവെങ്കിലും അവർ ഇവിടെ ഇപ്പോളില്ല.

2010ൽ മറയൂർ ഗ്രാമപ്പഞ്ചായത്ത് മുരുകൻ മലയിൽ 75 ശതമാനം മുനിയറകളും വേലി നിർമിച്ച് സംരക്ഷിക്കുന്നതിനുള്ള ശ്രമവും നടത്തി.ഈ വേലികളിൽ പലതും നശിച്ചു. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ചിലർ വേലിക്കകത്ത് കയറി മുനിയറകളുടെ മുകളിൽ കയറിയിരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു.

പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന മുനിയറകൾ മണ്ണൊലിച്ച് ഏത് സമയവും താഴെ പതിക്കാവുന്നനിലയിലാണ്. പശ്ചിമഘട്ട മലനിരകൾ ചുറ്റും കാണുവാൻ കഴിയുന്ന അപൂർവം മേഖലകളിൽ ഒന്നാണ് മുരുകൻ മല. 4500 വർഷത്തിലധികം പഴക്കമുള്ളതാണ് മുനിയറകൾ.

മൂന്നുപാളി കല്ലുകളാൽ ഭിത്തികൾ നിർമിച്ച് മുകളിൽ പാളിക്കല്ലുകൊണ്ട് മേൽക്കൂര നിർമിച്ചവയാണ് ഈ മുനിയറകൾ. മുൻവശത്തും പാളിക്കല്ല് വെയ്ക്കുമെങ്കിലും അല്പം വലുപ്പത്തിൽ വാതിൽ പോലെ ഉണ്ടാകും. അയ്യായിരത്തിലധികം മുനിയറകൾ അഞ്ചുനാട് മലനിരകളിലുണ്ടായിരുന്നു.പണ്ട് മുനിമാർ തപസ്സിരുന്ന സ്ഥലമാണ് എന്ന സങ്കല്പത്തിലാണ് മുനിയറകൾ എന്ന പേര് വന്നത്. 1975കളിൽ പുരാവസ്തുവകുപ്പ് അധികൃതർ നടത്തിയ പഠനത്തിന് ശേഷമാണ് ഇവ പുരാതന കാലഘട്ടത്തിലെ ശവകുടീരങ്ങളാണ് എന്ന നിഗമനത്തിൽ എത്തിയത്.

മുനിയറകൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുരുകൻ മലയിൽ മെഗാലിത്തിക് പാർക്ക് സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്തിന്റെ ശ്രമം പാതിവഴിയിൽ നിലച്ചുകിടക്കുകയാണ്. ചില കെട്ടിടങ്ങളും ചാരുബെഞ്ചുകളും നിർമിച്ചു എന്നതിൽ ഒതുങ്ങി മെഗാലിത്തിക് പാർക്കിന്റെ നിർമാണം. നൂറു കണക്കിന് സഞ്ചാരികളെത്തുന്ന മുരുകൻ മലയിൽ മദ്യപൻമാരുടെ വിളയാട്ടവും വ്യാപകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here