ഗണേശ ചതുർത്ഥി ആഘോഷം പ്രധാന കാമ്പസിലെ മംഗള ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ ബിജെപി എംഎൽഎ വേദവ്യാസ് കാമത്ത് ഭീഷണിപ്പെടുത്തിയതായി മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രഫ.ജയരാജ് അമീൻ ആരോപിച്ചു. രണ്ട് മണിക്കൂറോളം അവർ തന്റെ മേൽ സമ്മർദ്ദം ചെലുത്തി, സമ്മതിച്ചില്ലെങ്കിൽ വലിയ തോതിലുള്ള പ്രതിഷേധവും പ്രക്ഷോഭവും മാധ്യമ സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രൊഫ അമീൻ ആരോപിച്ചു.
വൈസ് ചാൻസലർ സെക്രട്ടേറിയറ്റിന് അയച്ച കത്തിലാണ് ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളും സമ്മർദ്ദങ്ങളും വെളിപ്പെടുത്തിയത്. സെപ്തംബർ ഒന്നിന് എം.എൽ.എ വേദവ്യാസ് കാമത്ത്, ഭാരതീയ ജനതാ പാർട്ടി നേതാവ് സന്തോഷ് കുമാർ ബോളിയാർ, മുൻ സിൻഡിക്കേറ്റ് അംഗം രമേഷ് കെ, തുടങ്ങി എട്ട് പേർ പ്രഫ.അമീന്റെ ഓഫീസ് സന്ദർശിച്ചതായി കത്തിൽ പറയുന്നു.
വർഷങ്ങളായി കൊണാജെയിലെ മംഗളഗംഗോത്രി കാമ്പസിലാണ് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടക്കുന്നത്.എന്നാൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കാരണം, ആഘോഷങ്ങൾ മംഗള ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
കാമ്പസിൽ രണ്ട് വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിന് പകരം പരിപാടി ഏകീകരിച്ച് മംഗള ഓഡിറ്റോറിയത്തിൽ ഒറ്റ പരിപാടിയായി നടത്താൻ 2022 ഡിസംബറിൽ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഈ ആഘോഷങ്ങളുടെ ഉത്തരവാദിത്തം സ്റ്റുഡന്റ് വെൽഫെയർ ഓഫീസിനെ (SWO) ഏൽപ്പിച്ചു. ആഘോഷങ്ങൾക്കായി സ്വീകരിച്ചതോ വാങ്ങിയതോ ആയ സ്വർണ്ണാഭരണങ്ങളും എസ്‌ഡബ്ല്യുഒയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് തീരുമാനം. ഇതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.
അതേസമയം, സർവ്വകലാശാലകളിൽ മതപരമായ ആഘോഷങ്ങൾ നടത്തരുതെന്ന് കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയതായി ബിജെപി എംഎൽഎ വേദവ്യാസ് കാമത്ത് ആരോപിച്ചു.