ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കങ്ങള്‍ക്കിടയില്‍, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് ഒരു ലഘുലേഖയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. വിശിഷ്ട വ്യക്തികള്‍ക്ക് കൈമാറുന്ന ലഘുലേഖയില്‍ ഭാരത് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണെന്നും ഭരണഘടനയിലും 1946-48 കാലത്തെ ചര്‍ച്ചകളിലും ഇത് പരാമര്‍ശിച്ചിരിക്കുന്നുവെന്നും വിവരിച്ചിട്ടുണ്ട്.
26 പേജുകള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖയില്‍, ഭാരതത്തില്‍, അതായത് ഇന്ത്യയില്‍, ആദ്യകാലം മുതല്‍ ഭരണ കാര്യങ്ങളില്‍ ജനങ്ങളുടെ സമ്മതം തേടിയിരുന്നതായി പ്രസ്താവിക്കുന്നു. പുരാതന കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ‘ഭാരതത്തിന്റെ ജനാധിപത്യ ധാര്‍മ്മികത’, മതങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഇതില്‍ വിശദമാക്കിയിട്ടുണ്ട്.
‘ഇന്ത്യന്‍ ധാര്‍മ്മികതയനുസരിച്ച്, ജനാധിപത്യത്തില്‍ ഐക്യം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഒന്നിലധികം ചിന്തകള്‍ മുന്നോട്ട് കൊണ്ടുപോകാനുളള സ്വാതന്ത്ര്യം, സ്വീകാര്യത, സമത്വം, ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഭരണം തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം അതിന്റെ പൗരന്മാരെ മാന്യമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്നു.’ ലഘുലേഖയില്‍ പറയുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജി 20 അത്താഴവിരുന്നിനുളള ക്ഷണക്കത്തില്‍ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് ലഘുലേഖയുടെ പ്രകാശനം.