ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിനര്‍ഹരായ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറി. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ രാവിലെ നടന്ന പരിപാടിയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് തുക ഹരിതസേനാംഗങ്ങള്‍ക്ക് കൈമാറിയത്. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷും അതിഥിയായെത്തിയിരുന്നു.
നികുതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ ഏ ജയതിലക്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്ക്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ എസ് സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ പി മനോജ് കൃതജ്ഞതയും രേഖപ്പെടുത്തി.
പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്
മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയത് മലപ്പുറത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. പരപ്പനങ്ങാടിയിലെ ഹരിതകർമസേന അംഗങ്ങൾ കൂട്ടായെടുത്ത ടിക്കറ്റിനാണ് 10 കോടിയുടെ സമ്മാനം ലഭിച്ചത്. പത്തുകോടിയുടെ ഭാഗ്യശാലി ആരെന്ന് അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കില്‍ ഏല്‍പ്പിച്ചു.
MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
പാലക്കാടുള്ള കാജാ ഹുസൈന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കുറ്റിപ്പുറത്തെ കച്ചവടക്കാരന് ലഭിച്ചത്.