കോപ്പ അമേരിക്ക ഫൈനൽ ജൂലൈ 15-ന് ഇന്ത്യൻ സമയം 5:30നാണ് നടക്കുക

0
54

കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് അര്‍ജൻ്റീനയെ സംബന്ധിച്ച് അധികം സുഖകരമായ വാര്‍ത്തയല്ല പുറത്തു വരുന്നത്. മുമ്പ് ലയണൽ മെസിയെ ദേഷ്യപ്പെടുത്തിയ ബ്രസീലിയൻ റഫറി റാഫേൽ ക്ലോസാണ് കൊളംബിയയും അര്‍ജന്റീനയും തമ്മിലുള്ള കോപ്പ കലാശപ്പോരാട്ടം നിയന്ത്രിക്കുന്നത്. റാഫേൽ ക്ലോസിനെ കളി നിയന്ത്രിക്കാൻ ഏൽപ്പിച്ചതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്ന് കഴിഞ്ഞു. 2020-ൽ അര്‍ജൻ്റീനയും പരാഗ്വെയും തമ്മിൽ ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന മത്സരത്തിലാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്.മത്സരത്തിൽ പലപ്പോഴും അര്‍ജൻ്റീനക്കെതിരെ തീരുമാനങ്ങളെടുത്ത റഫറിയുടെ നീക്കങ്ങൾ സൂപ്പര്‍ താരം ലയണൽ മെസിയെ പ്രകോപിതനാക്കുകയായിരുന്നു.

ഒടുവിൽ മെസി ദേഷ്യപ്പെടുന്നതിൻ്റെയും റാഫേൽ ക്ലോസിനെതിരെ പരസ്യമായി പരാമര്‍ശം നടത്തുന്നതിൻ്റെയും ദൃശ്യങ്ങൾ അന്ന് ക്യാമറയിൽ കുടുങ്ങി. മത്സരത്തിൽ ലയണൽ മെസിയുടെ ഗോൾ, വാര്‍ റിവ്യൂ നടത്തി റഫറി റാഫേൽ ക്ലോസ് നിഷേധിക്കുകയായിരുന്നു. ഗോൾ നിഷേധിക്കപ്പെട്ടതോടെ അര്‍ജൻ്റീന വിജയിക്കേണ്ട മത്സരം 1-1 സമനിലയിൽ അവസാനിക്കുകയും ചെയ്തു.മത്സരത്തിൽ ഏഞ്ചൽ റൊമേറോ നേടിയ പെനാൽട്ടി ഗോളിലൂടെ പരാഗ്വെയാണ് ആദ്യം മുന്നിലെത്തിയത്. ഒടുവിൽ നിക്കോളാസ് ഗോൺസാലസ് അര്‍ജൻ്റീനക്ക് ആശ്വാസമായി ഗോൾ തിരിച്ചടിക്കുകയായിരുന്നു.

ചരിത്രപരമായി നിലനിൽക്കുന്നതാണ് ബ്രസീലും അര്‍ജൻ്റീനയും തമ്മിലുള്ള ഫുട്ബോൾ വൈര്യം. ഈ സാഹചര്യത്തിലാണ് അര്‍ജൻ്റീനയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ മെസി പരസ്യമായി വിമര്‍ശിച്ച റാഫേൽ ക്ലോസ് റഫറിയായി എത്തുന്നത്. 16ാം കോപ്പ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന അര്‍ജൻ്റീനക്ക് റഫറി പാരയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഫൈനൽ നിയന്ത്രിക്കുന്നതിനുള്ള റഫറിയെ കോൻമെബോൽ പ്രഖ്യാപിച്ചതോടെ ആരാധകര്‍ തങ്ങളുടെ അമര്‍ഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ്.ഇത്തവണ കോപ്പയിൽ ബ്രസീലും കൊളംബിയയും തമ്മിൽ നടന്ന മത്സരത്തിൽ ബ്രസീലിന് പെനാൽട്ടി അനുവദിക്കാത്ത അര്‍ജൻ്റീനയിൽ നിന്നുള്ള വാര്‍ റഫറിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ബോക്സിനകത്ത് ബ്രസീൽ താരം വിനീഷ്യസ് ജൂനിയര്‍ ഫൗൾ ചെയ്യപ്പെട്ടെങ്കിലും പ്രധാന റഫറി പെനാൽട്ടി നൽകിയില്ല. വാര്‍ നിയന്ത്രിച്ചിരുന്ന അര്‍ജൻ്റീനയിൽ നിന്നുള്ള റഫറി മൗരോ വിജ്ലിയാനോ കൊളംബിയൻ താരം പന്തിലാണ് ആദ്യം ടച്ച് ചെയ്തതെന്ന് വ്യക്തമാക്കി പെനാൽട്ടി നിഷേധിച്ചു. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയും ബ്രസീലിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാകാനുള്ള അവസരം നഷ്ടപ്പെടുകയുമായിരുന്നു. ഒടുവിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഗവേണിങ് ബോഡിയായ കോൻമെബോൽ തന്നെ ഇക്കാര്യത്തിൽ റഫറിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് രംഗത്ത് വന്നു.

പിന്നീട് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ഉറുഗ്വെയോട് പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ബ്രസീൽ കോപ്പയിൽ നിന്ന് പുറത്തിയായത്.ത്തവണ കൂടി കോപ്പ അമേരിക്കയിൽ കിരീടം ചൂടിയാൽ ചരിത്ര നേട്ടങ്ങളാണ് അര്‍ജൻ്റീനയെ കാത്തിരിക്കുന്നത്. 16ാം കിരീട വിജയത്തോടെ ഏറ്റവുമധികം കോപ്പ കിരീടങ്ങളെന്ന റെക്കോഡ് തനിച്ച് സ്വന്തമാക്കാൻ അര്‍ജൻ്റീനക്ക് സാധിക്കും. അതോടൊപ്പം തുടര്‍ച്ചയായ മേജര്‍ ടൂര്‍ണ്ണമെൻ്റ് കിരീടങ്ങളെന്ന നേട്ടത്തിൽ സ്പെയിനിന് ഒപ്പമെത്താനും അര്‍ജൻ്റീനക്ക് അവസരമുണ്ട്. 2022 ലോകകപ്പ് വിജയികളായ അര്‍ജൻ്റീന കഴിഞ്ഞ കോപ്പയിലും മുത്തമിട്ടിരുന്നു. 2008 – 2012 കാലയളവിൽ സ്പെയിൻ രണ്ട് യൂറോ കിരീടവും ഒരു ലോക കിരീടവും തുടര്‍ച്ചയായി നേടിയതാണ് റെക്കോഡ്.

ഇത്തവണ കോപ്പയിൽ തകര്‍പ്പൻ ഫോമിലാണ് അര്‍ജൻ്റീന. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവര്‍ ക്വാര്‍ട്ടറിൽ ഇക്വഡോറിനെയും സെമിഫൈനലിൽ കാനഡയെയും തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. കൊളംബിയയാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും വിജയിച്ചപ്പോൾ ബ്രസീലിനെതിരെ സമനിലയിൽ പിരിയുകയായിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരനായ അവര്‍ ക്വാര്‍ട്ടറിൽ പനാമയെ തകര്‍ത്തു. സെമിഫൈനലിൽ ഉറുഗ്വെക്കെതിരെ കൊളംബിയ പുറത്തെടുത്ത പോരാട്ട വീര്യം വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു.പ്രതിരോധ താരം ഡാനിയൽ മുനോസ് ചുവപ്പു കാര്‍ഡ് കണ്ട് ആദ്യ പകുതിയിൽ പുറത്തായിട്ടും ശക്തരായ ഉറുഗ്വെക്കെതിരെ വിജയം നേടാൻ കൊളംബിയക്ക് കഴിഞ്ഞു. രണ്ടാം പകുതിയിൽ പൂര്‍ണ്ണമായും പത്തു പേരായി കളിച്ച കൊളംബിയ എതിരില്ലാത്ത ഒരു ഗോളിനാണ് ഉറുഗ്വെയെ പരാജയപ്പെടുത്തിയത്. ജെഫേഴ്സൺ ലെര്‍മയായിരുന്നു ഗോൾ സ്കോറര്‍. ഇത് മൂന്നാം തവണയാണ് കൊളംബിയ കോപ്പ അമേരിക്കയുടെ ഫൈനലിൽ എത്തുന്നത്.

1975 കോപ്പ ഫൈനലിൽ പെറുവിനെതിരെ പരാജയപ്പെട്ട കൊളംബിയ 2001-ൽ മെക്സിക്കോയെ തോൽപ്പിച്ച് തങ്ങളുടെ കന്നി കോപ്പ കിരീടം നേടിയിരുന്നു. 23 വര്‍ഷങ്ങൾക്ക് ശേഷം രണ്ടാം കോപ്പ കിരീടമാണ് കൊളംബിയയുടെ ലക്ഷ്യം. അര്‍ജൻ്റീനക്കാരനായ കോച്ച് നെസ്റ്റര്‍ ലൊറൻസോയുടെ കീഴിൽ തകര്‍പ്പൻ പ്രകടനമാണ് കൊളംബിയ നടത്തുന്നത്. ഒരു കോപ്പ അമേരിക്കയിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടുകയെന്ന മെസിയുടെ റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ മറികടന്ന ജെയിംസ് റൊഡ്രിഗസാണ് കൊളംബിയയുടെ ചാലക ശക്തി. ഇതുവരെ ആറു അസിസ്റ്റുകളാണ് ഇക്കുറി റൊഡ്രിഗസ് സ്വന്തമാക്കിയിട്ടുള്ളത്. ചരിത്ര നേട്ടത്തിനായി അര്‍ജൻ്റീനയും രണ്ടാം കിരീടത്തിനായി കൊളംബിയയും ഏറ്റുമുട്ടുമ്പോൾ കോപ്പ ഫൈനലിൽ തീ പാറുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here