മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്തയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ലോകായുക്തയില്‍ പരാതി നല്‍കിയ ആര്‍ എസ് ശശികുമാറാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു കൊണ്ടാണ് ശശികുമാർ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ലോകായുക്ത തന്നെ തീരുമാനമെടുക്കട്ടെയെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അന്തരിച്ച എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കു പുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനും എതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.