യുപിഐയ്ക്ക് (united payments interface) ഫ്രാൻസിൽ അംഗീകാരം നല്‍കി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ഇതോടെ യുപിഐയ്ക്ക് അംഗീകാരം നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. ഫ്രാന്‍സിന്റെ ഈ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇനി ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് രൂപയില്‍ തന്നെ പേയ്‌മെന്റ് നടത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. പാരീസിലെ ലാ സീന്‍ മ്യൂസിക്കേലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുമ്പ് ഇന്ത്യ-സിംഗപ്പൂര്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേയ്‌നൗവും ചേര്‍ന്ന് ഒരു സംയുക്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ പണകൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനത്തിനായിരുന്നു ഇരു രാജ്യങ്ങളും തുടക്കം കുറിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഫ്രാന്‍സിന്റെ ഈ നീക്കം.
2022ല്‍ യുപിഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി ഒരു ധാരണ പത്രത്തില്‍ ഒപ്പിട്ടിരുന്നു.
അതേസമയം യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിലേക്ക് കൂടി യുപിഐ സേവനം വ്യാപിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
2022ലെ ഇന്ത്യയിലെ മൊത്തം പണ ഇതര ഇടപാടുകളുടെ 73 ശതമാനമാണ് യുപിഐ ഇടപാടുകള്‍ പ്രതിനിധീകരിക്കുന്നത്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 139.2 ട്രില്യണ്‍ രൂപയായിരുന്നുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 ആകുമ്പോഴേക്കും പ്രതിദിന യുപിഐ ഇടപാടുകള്‍ 1 ബില്യണ്‍ ആകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണരഹിത ഇടപാടുകളുടെ 90 ശതമാനം വരുമിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗംഭീര സ്വീകരണമാണ് ഫ്രാൻസിൽ ലഭിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ഉള്‍പ്പെട്ട സംഘം അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി വിഷയങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.
വ്യാപാരം, വിദ്യാഭ്യാസം, ഊര്‍ജം, എന്നീ മേഖലകളിലെ പുതിയ അവസരങ്ങളെപ്പറ്റി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണും നരേന്ദ്ര മോദിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒപ്പം സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ദക്ഷിണ-പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പാലമായി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഒരു ഫ്രഞ്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.