നെടുങ്കണ്ടം: പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട പടവലകൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് റിട്ട. അധ്യാപകൻ. 50 സെന്‍റ് സ്ഥലത്ത് പഴവര്‍ഗങ്ങള്‍, 20 സെന്‍റില്‍ പച്ചക്കറി, ഒരേക്കറില്‍ ഏലം, കുരുമുളക് തുടങ്ങി വിവിധയിനം കൃഷികളോടൊപ്പം പടവലകൃഷിയിലും വിജയം കൊയ്യുകയാണ് ചോറ്റുപാറ ബ്ലോക്ക് നമ്ബര്‍ 512ല്‍പി.അജിത് കുമാര്‍ (58).
പരീക്ഷണാര്‍ഥം നട്ട ഒറ്റമൂട് പടവലത്തില്‍നിന്ന് രണ്ട് കിലോയിലധികം തൂക്കമുള്ള നാലര അടിക്ക് മുകളില്‍ നീളമുള്ള പടവലം ഉണ്ടായി. പലതവണ പടവലം കൃഷിചെയ്തിട്ടും ഫലം കിട്ടിയിരുന്നില്ല. ഒടുവില്‍ ഒറ്റമൂട് പടവലത്തില്‍നിന്ന് 50 കിലോയിലധികമാണ് വിളവെടുത്തത്. പടവലകൃഷി വിജയിച്ചതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. പടവലത്തിന് പുറമെ കോവല്‍, പാവല്‍, തക്കാളി, വഴുതന, പച്ചമുളക്, ബീൻസ്, പയര്‍, വിവിധയിനം ചീരകള്‍, മാങ്കോസ്റ്റ്, ബറോവ, മില്‍ക്കി ഫ്രൂട്ട്, വെല്‍വറ്റ് ആപ്പിള്‍, 18 തരം ബഡ്മാവുകള്‍, വിവിധയിനം പേരകള്‍ എന്നിവക്ക് പുറമെ 40ലധികം ബഡ് ജാതികള്‍, ഗ്രാമ്ബൂ, ഏലം, കുരുമുളക് തുടങ്ങിയവയെല്ലാം ഈ പുരയിടത്തിലുണ്ട്. വിവിധയിനം ചെടികളും അലങ്കാര ചെടികളുമുണ്ട്.
പടവലത്തിന്റെ വിത്ത് നടുകയും പരീക്ഷണാര്‍ഥം ഏലത്തിന് തളിക്കുന്ന മരുന്ന് നേര്‍പ്പിച്ച് അടിച്ചതോടെയാണ് ചെടിയില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതെന്ന് അജിത്കുമാര്‍ പറയുന്നു. കീടങ്ങളുടെ ശല്യം പൂര്‍ണമായും മാറുകയും ചെയ്തു. പടവലം നടുന്ന കുഴിയില്‍ നേര്‍പ്പിച്ച ചാണകം, കഞ്ഞിവെള്ളം, ഭക്ഷണാവശിഷ്ടം തുടങ്ങിയവ ചേര്‍ത്ത് നേര്‍പ്പിച്ച ലായനിയാണ് വളമായി ഉപയോഗിക്കുന്നത്. നെടുങ്കണ്ടം കോഓപറേറ്റിവ് കോളജ് പ്രിൻസിപ്പലാണ് അജിത്കുമാര്‍.