അടിമാലിയില്‍ യുവാവ് ആദിവാസിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചുവെന്നാരോപിച്ചാണ് ജയിലിൽ നിന്നും ഇറങ്ങിയ യുവാവ് ആദിവാസിയെ കുത്തിക്കൊന്നത്. അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. തലമാലി കൊല്ലിയത്ത് സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സാജന്റെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അനീഷ് അകത്തുകയറിയത്. വീട്ടിന്റെ അകത്തുകടന്ന് പലതവണ സാജനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കുത്തുകളെറ്റ സാജൻ തൽക്ഷണം മരിച്ചു.
കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാൾക്കൊപ്പം യുവതിയും കുട്ടിയും താമസിച്ചിരുന്നു. താൻ ജയിലിലായിരുന്നപ്പോൾ സാജൻ യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നും അനീഷ് പറഞ്ഞുവെന്നാണ് പൊലീസിന്റെ പ്രതികരണം.