ന്യൂഡൽഹി: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്. പിതാവിന്‍റെ പരാതിയില്‍ സുശാന്തിന്‍റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടൂള്ളത്.
സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നൽകിയ പരാതിയിൽ പട്‍നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവർത്തിയുള്‍പ്പടെ 6 പേർക്കെതിരെ കേസ്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍, സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവർക്കെതിരെയാണ് കേസ്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സുശാന്തും റിയയും തമ്മിൽ വന്‍സാമ്പത്തിക ഇടപാടുകൾ നടന്നായും പിതാവിന്‍റെ പരാതിയിൽ പറയുന്നു. നടന്‍റെ ബാങ്ക് സ്റ്റേറ്റുമെന്‍റുകള്‍ ഉള്‍പ്പടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം.
സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ കിട മല്‍സരമാണെന്ന ആക്ഷേപങ്ങളില്‍ മുംബൈ പൊലീസിന്‍റെ അന്വേഷണം നടക്കവേയാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സിനിമ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസിന്റെ സിഇഒ അപൂർവ മേത്തയെ ഇന്നലെ മൂന്ന് മണിക്കൂറോളം മുംബൈയില്‍ ചോദ്യം ചെയ്തു. ധർമ പ്രൊഡക്ഷൻസിന്റെ ഉടമയും സംവിധായകനുമായ കരൺ ജോഹറേയും ഈയാഴ്ച ചോദ്യം ചെയ്യും. 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.