മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് തീർത്ത ചിത്രമാണ് കേരളത്തിന്റെ പ്രളയകാലം അഭ്രപാളികളിലെത്തിച്ച, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത, ‘2018’. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സംഹാരതാണ്ഡവമാടിയ 2018ലെ മഴക്കാലവും പ്രളയവുമാണ് ഈ മൾട്ടി-സ്റ്റാർ ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷം ചെയ്ത്, ലോകമെമ്പാടും ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ കൂടി ഈ ചിത്രം വേറിട്ട് നിൽക്കുകയാണ്. പിന്നിലാക്കിയത് മലയാളത്തിലെ രണ്ട് സൂപ്പർ താര ചിത്രങ്ങളെയും
2018 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും മാത്രമായി 170 കോടി രൂപയാണ് കഴിഞ്ഞ ദിവസം കൊണ്ട് കളക്ഷനിനത്തിൽ പൂർത്തിയാക്കിയത്. മലയാള സിനിമയിൽ കളക്ഷൻ ഇനത്തിൽ മാത്രം ഏറ്റവുമധികം പണംവാരിയ ചിത്രം എന്ന നേട്ടമാണ് ഇതോടുകൂടി സിനിമയ്ക്ക് സ്വന്തമാവുക. മോഹൻലാലിന്റെ ‘പുലിമുരുകനാണ്’ രണ്ടാം സ്ഥാനത്ത്. 137.75 കോടിയാണ് പുലിമുരുകന്റെ കളക്ഷൻ
മൂന്നാം സ്ഥാനത്ത് മലയാളത്തിലെ ആദ്യ 200 കോടി ചിത്രം എന്ന് ഖ്യാതി കേട്ട മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ സിനിമയായ ‘ലൂസിഫർ’ ആണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത സിനിമയാണ് ‘ലൂസിഫർ’. 125.1 കോടിയാണ് ഈ സിനിമയുടെ കളക്ഷൻ. ചിത്രത്തിന്റെ മൊത്തം വരുമാനമാണ് 200 കോടി ക്ലബ് എന്ന പേരിൽ കേരളം ആഘോഷമാക്കിയത്
ഈ വർഷത്തെ ആദ്യ ബമ്പർ ഹിറ്റ് എന്ന് നിലയിൽ ഖ്യാതി നേടിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ നാലാം സ്ഥാനത്തുണ്ട്. റിലീസ് ചെയ്തത് 2022 ഡിസംബർ 30നാണ് എങ്കിലും, ചിത്രം തിയേറ്ററിലെത്തിയതും പ്രദർശനം കൊടുമ്പിരി കൊണ്ടതും 2023ലാണ്. ബോക്സ് ഓഫീസിൽ 102.3 കോടി നേടിയ ചിത്രം.
അഞ്ചാമതായി മമ്മൂട്ടിയുടെ ഭീഷ്മപർവമാണ്. കോവിഡ് ഭീതിയിൽ നിന്നും ബോക്സ് ഓഫീസ് തിരിച്ചുപിടിക്കാൻ സഹായിച്ച മലയാള ചിത്രങ്ങളിൽ ‘ഭീഷ്മപർവം’ വഹിച്ച പങ്ക് ഏറെയാണ്. ബിലാൽ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ മമ്മൂട്ടി – അമൽ നീരദ് കോമ്പിനേഷൻ ചിത്രം ബോക്സ് ഓഫീസിൽ 87.65 കോടി വാരിക്കൂട്ടി.