ഇന്ത്യയുടെ സ്‌റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിനെ വളരെ എളുപ്പത്തിൽ കൈവിട്ടുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്‌നർ. 2018ലെ ഏഷ്യാ കപ്പിൽ കരിയർ ഭീഷണിയായ പരിക്ക് നേരിട്ട ഹാർദിക് സുഖം പ്രാപിച്ചതിന് ശേഷം ഒരിക്കലും ടെസ്‌റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടില്ല. പാണ്ഡ്യ ഫോർമാറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ലെങ്കിലും ലോംഗ് ഫോർമാറ്റിൽ കളിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
ത്രിപുര ക്രിക്കറ്റ് അസോസിയേഷനിലെ തന്റെ പുതിയ കോച്ചിംഗ് റോളിന് മുന്നോടിയായി കൊൽക്കത്തയിൽ സംസാരിച്ച ക്ലൂസ്‌നർ, ഹാർദിക് പാണ്ഡ്യയെപ്പോലുള്ള കളിക്കാർ ലോകത്തിലെ ഏത് ടീമിനും, ഗെയിമിന്റെ ഏത് ഫോർമാറ്റിലും ഒരു മുതൽക്കൂട്ടാണെന്ന് പറഞ്ഞു.
“അദ്ദേഹം (പാണ്ഡ്യ) ഒരു മികച്ച ക്രിക്കറ്ററാണ്, അദ്ദേഹത്തിന് ഫിറ്റ്നസ് നിലനിർത്താനും 135+ കിലോമീറ്റർ വേഗതയിൽ പന്തെറിയാനും കഴിയുമെങ്കിൽ, ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി അദ്ദേഹം എപ്പോഴും മറ്റുള്ളവർക്ക് വെല്ലുവിളി ഉയർത്തും” ക്ലൂസ്‌നർ കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാണ്ഡ്യ ടെസ്‌റ്റ് ക്രിക്കറ്റ് വളരെ എളുപ്പത്തിൽ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, “അതെ, ഒരുപക്ഷെ. ഒരു ക്രിക്കറ്റ് തരാമെന്ന നിലയിൽ നിങ്ങൾ എവിടെയാണെന്ന് വിലയിരുത്തുകയും സ്വയം പരീക്ഷിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും നല്ല ഇടമാണ് ടെസ്‌റ്റ് ക്രിക്കറ്റ്” എന്നദ്ദേഹം മറുപടി നൽകി.
നേരത്തെ ഈ വർഷത്തിന്റെ തുടക്കത്തിൽ പാണ്ഡ്യയോട് ഡബ്ല്യുടിസി ഫൈനലിന് മുന്നോടിയായി ടെസ്‌റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ തനിക്ക് അർഹതയില്ലെന്ന് കരുതുന്ന ഇടം നേടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.