മലപ്പുറം താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ ഒരു ബോട്ട് ജീവനക്കാരൻ കൂടി പോലീസിന്‍റെ പിടിയിലായി. താനൂർ സ്വദേശി വടക്കയിൽ സവാദ് ആണ് പിടിയിലായത്. അതിനിടെ, അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധനകൾ നടത്തി. അപകടത്തിൽപ്പെട്ട അറ്റ്‌ലാന്‍റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു. ആവശ്യമെങ്കിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി.
ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ബോട്ടുടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് സ്രാങ്ക് ദിനേശന്റെ മൊഴി നൽകി.
റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്നലെ അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.